പൊള്ളലേറ്റ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവം: പ്രതികള്‍ക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

പൊള്ളലേറ്റ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവം: പ്രതികള്‍ക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

മാനന്തവാടി: വയനാട്ടില്‍ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കലിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ സര്‍ക്കാരിനെതിരെ ഹാജരായതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പ് മന്ത്രി പി. രാജീവിനാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. ജോഷി മുണ്ടക്കലിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് ബിജെപിയും പരാതി നല്‍കി.

കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു സംഭവം. കുളിക്കാനായി എടുത്തുവച്ച ചൂടുവെള്ളത്തില്‍ വീണാണ് മൂന്ന് വയസുകാരന് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ മാനന്തവാടിയിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് അല്‍ത്താഫ് ഇതിന് തയ്യാറായില്ല. ഇയാള്‍ നാട്ടുവൈദ്യനായ ഐക്കര കുടി ജോര്‍ജിനെ സമീപിക്കുകയായിരുന്നു. കുട്ടി മരിച്ചതിന് പിന്നാലെ പിതാവിനും നാട്ടുവൈദ്യനുമെതിരെ പൊലീസ് കേസെടുത്തു.

ജോഷി മുണ്ടക്കലാണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ സര്‍ക്കാരിനെതിരെ വാദിച്ചത് ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.