കടലിലെ അഭിമാനം ആകാശത്തോളം... വിഴിഞ്ഞത്തെത്തിയ ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്; പ്രതിപക്ഷം വിട്ടുനിന്നു

കടലിലെ അഭിമാനം ആകാശത്തോളം... വിഴിഞ്ഞത്തെത്തിയ ആദ്യ  മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്; പ്രതിപക്ഷം വിട്ടുനിന്നു

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയും സ്ഥലം എംപി ശശി തരൂരും പങ്കെടുത്തില്ല.

തിരുവനന്തപുരം: കേരളത്തിന്റെ വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണും ഔദ്യോഗിക സ്വീകരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് പ്രൗഢ ഗംഭീര വരവേല്‍പ്പാണ് വിഴിഞ്ഞത്ത് നല്‍കിയതെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചതി പരിപാടിയുടെ നിറം കെടുത്തി.

നോട്ടീസില്‍ പേരുണ്ടായിരുന്നെങ്കിലും ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനാല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയും പങ്കെടുത്തില്ല. സ്ഥലവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥലം എംപി ശശി തരൂരും ചടങ്ങ് ബഹിഷ്‌കരിച്ചു.

ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. മദര്‍ ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത് ബര്‍ത്ത് ചെയ്യാം. ഇന്ന് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടന്‍ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

പ്രസംഗത്തിലെവിടെയും പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയുടെയും വി.എസ് അച്യുതാനന്ദന്റെയും പേരുകള്‍ പരാമര്‍ശിച്ചില്ല. എന്നാല്‍ അദാനി ഗ്രൂപ്പ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ കരണ്‍ അദാനി ഉമ്മന്‍ ചാണ്ടിക്ക് പ്രത്യേകം നന്ദി പറഞ്ഞത് ശ്രദ്ധേയമായി.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍, സജി ചെറിയാന്‍, ഒ.ആര്‍ കേളു, ചീഫ് സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനി, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ഇന്നത്തെ ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കണ്ടെയ്‌നറുകള്‍ ഇറക്കിയതിന് ശേഷം നാളെ സാന്‍ ഫെര്‍ണാണ്ടോ തീരം വിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.