മലയോര ജനതയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ്; പിന്തുണ അറിയിച്ച് വനം മന്ത്രി

 മലയോര ജനതയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ്; പിന്തുണ അറിയിച്ച് വനം മന്ത്രി

തലശേരി: മലയോര ജനതയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ തലത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം പങ്കെടുത്തു.


കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ ട്രഷറര്‍ അഡ്വക്കേറ്റ് ടോണി പുഞ്ചക്കുന്നേല്‍, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, സജി ഫിലിപ്പ് വട്ടക്കാമുള്ളേല്‍, അതിരൂപത ട്രഷറര്‍ സുരേഷ് കാഞ്ഞിരത്തിങ്കല്‍, എക്സിക്യൂട്ടീവ് മെമ്പര്‍ ആന്റോ തെരുവന്‍കുന്നേല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു.

തിരുവനന്തപുരത്ത് വച്ച് നടത്തേണ്ട മീറ്റിങ് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തലശേരിയില്‍ വച്ച് നടത്തിയത് മലയോര ജനതയേയും കത്തോലിക്ക കോണ്‍ഗ്രസിനെയും വിശ്വാസത്തില്‍ എടുത്തതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ് വയനാട് ജില്ലകളില്‍ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചയില്‍ അവതരിപ്പിച്ചു.

ഫെന്‍സിങ് ഇല്ലാത്ത ഇടങ്ങളില്‍ ഫെന്‍സിങ് സ്ഥാപിക്കുവാനും നിലവിലുള്ള സ്ഥലങ്ങളില്‍ അവ പരിരക്ഷിക്കുവാനും തീരുമാനമായി. വനമേഖലയോട് അടുത്തുള്ള തദേശ നിവാസികളുടെ സഹകരണത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. കൂടാതെ വന്യജീവി ആക്രമണം മൂലം സംഭവിക്കുന്ന ആള്‍ നാശത്തിനും കൃഷി നാശത്തിനും ഉടനടി സഹായധനം നല്‍കണമെന്നതിലും ചര്‍ച്ചയില്‍ തീരുമാനമായി.


ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന പരിഹാര നിര്‍ദേശങ്ങള്‍:

എകെസിസി തലശേരി അതിരൂപതാ കമ്മിറ്റി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യേനിയില്‍ തൊഴിലുറപ്പ് പണിക്കിടെ കടന്നല്‍ കുത്തേറ്റു മരിച്ച വേളൂര്‍ സണ്ണിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കാന്‍ മന്ത്രി എ.കെ ശശിന്ദ്രന്‍ നിര്‍ദേശിച്ചു. അതില്‍ ഒരു ലക്ഷം രൂപ തിങ്കളാഴ്ച തന്നെ കാസര്‍ഗോഡ് ഡിഎഫ്ഒ എകെസിസി ഭാരവാഹികളെ അറിയിച്ച് സണ്ണിയുടെ വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വനാതിര്‍ത്തിയില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തി വന്യജീവി പ്രതിരോധ സേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന എകെസിസിയുടെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേപോലെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള അനുവാദം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കിയിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. വിമുക്തഭടന്മാരെ ഉള്‍പ്പെടുത്തി തദേശവാസികള്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും അദേഹം പറഞ്ഞു.


അതോടൊപ്പം കൊട്ടിയൂര്‍ വനാതിര്‍ത്തിയില്‍ തനിയെ താമസിക്കുന്ന നിരാലംബരായ വൃദ്ധ ദമ്പതികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി നോര്‍തേന്‍ സര്‍ക്കിള്‍ സിസിഎഫിനെ ചുമതലപ്പെടുത്തി. വയനാട് ചുരം റോഡിന് ബദല്‍ പാത നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നല്‍കിയ നിര്‍ദേശത്തിന് പിന്തുണ നല്‍കുന്നതായും വനം മന്ത്രി വാക്ക് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.