'ഷൈനി ഹണ്ടേഴ്‌സ്' പിന്നാലെയുണ്ട്; ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍

'ഷൈനി ഹണ്ടേഴ്‌സ്' പിന്നാലെയുണ്ട്;  ജിമെയില്‍ ഉപയോക്താക്കള്‍ക്ക്  ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍

ന്യുയോര്‍ക്ക്: ജിമെയില്‍ അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍. എല്ലാ ജിമെയില്‍ അക്കൗണ്ട് ഉടമകളും ഉടന്‍ പാസ്വേര്‍ഡ് മാറ്റണമെന്നും ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടത്തണമെന്നുമാണ് ഗൂഗിള്‍ പറയുന്നത്.

ജിമെയില്‍ അക്കൗണ്ടുകളില്‍ ഹാക്കര്‍മാരുടെ അറ്റാക്ക് വര്‍ധിച്ചതാണ് കാരണം. 'ഷൈനി ഹണ്ടേഴ്‌സ്' എന്ന സംഘമാണ് ഇതിന് പിന്നില്‍ എന്നാണ് കണ്ടെത്തല്‍.

ബാങ്ക്, ഷോപ്പിങ്, ഡിജിറ്റല്‍ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണ് നമ്മുടെ ജിമെയില്‍ അക്കൗണ്ടുകള്‍. അതിനാല്‍ തന്നെ നല്ല ശ്രദ്ധ വേണമെന്നാണ് ഗൂഗിള്‍ പറയുന്നത്.

ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന മെയില്‍ പ്ലാറ്റ്ഫോം ആണ് ജിമെയില്‍. ഏകദേശം 2.5 ബില്യണ്‍ ആളുകള്‍ ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.

2020 മുതല്‍ ഭീഷണിയുയര്‍ത്തുന്ന 'ഷൈനി ഹണ്ടേഴ്‌സ്' എന്ന സംഘം മൈക്രോ സോഫ്റ്റ്, ടിക്കറ്റ് മാസ്റ്റര്‍ പോലുള്ള അനവധി കമ്പനികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും മറ്റും കുപ്രസിദ്ധരാണ്. ഇമെയില്‍ മുഖേനയാണ് ഇവര്‍ ഹാക്കിങ് നടത്തുക.

ഇമെയില്‍ മുഖേന വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ഡാറ്റ ചോര്‍ത്തപ്പെടും. ഇവയെല്ലാം പൊതുമധ്യത്തില്‍ ലഭിക്കുകയും ചെയ്യും. ഈ സംഘം ഇനിയും സൈബര്‍ അറ്റാക്കുകള്‍ നടത്താനൊരുങ്ങുകയാണ് എന്നാണ് ഗൂഗിള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഓഗസ്റ്റ് ആദ്യ വാരത്തില്‍ ഗൂഗിള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ട ഇമെയില്‍ ഐഡികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉടന്‍ ആഡ് ചെയ്യാനായിരുന്നു മുന്നറിയിപ്പ്. പാസ്വേര്‍ഡിന് പുറമെയുള്ള ഒരു സുരക്ഷയാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍.

ഏതെങ്കിലും കാരണവശാല്‍ ഹാക്കര്‍മാര്‍ നമ്മുടെ പാസ്വേര്‍ഡ് കണ്ടെത്തിയാലും അക്കൗണ്ട് ആക്‌സസ് ലഭിക്കാന്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ വഴിയുള്ള സെക്യൂരിറ്റി കോഡ് വേണ്ടി വരും. ഇതോടെ ഹാക്കിങ് ശ്രമം നമ്മള്‍ അറിയാന്‍ കഴിയുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.