'ആഭ്യന്തര മന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം; ദുരന്തത്തിന് മുന്‍പ് റെഡ് അലര്‍ട്ട് നല്‍കിയില്ല': അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

 'ആഭ്യന്തര മന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം; ദുരന്തത്തിന് മുന്‍പ് റെഡ് അലര്‍ട്ട് നല്‍കിയില്ല': അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരന്തത്തിന് മുന്‍പ് വയനാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ല. പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും ഉത്തരവാദിത്വം ആരുടെയും പെടലിക്കിടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞതില്‍ ഒരു ഭാഗം വസ്തുതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണ്. അത് സംസ്ഥാനം അതീവ ഗൗരവത്തോടെ എടുക്കാറുണ്ട്. പഴിചാരേണ്ട ഘട്ടമായി ഇതിനെ കാണുന്നില്ല.

കേരളം എന്താണ് ചെയ്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ചോദിച്ചിട്ടുള്ളത്. ഇവിടെ വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. 115 മില്ലി മീറ്ററിനും 204 മില്ലി മീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.

ആദ്യ24 മണിക്കൂറില്‍ തന്നെ 200 മില്ലി മീറ്ററിന് അടുത്ത് മഴ പെയ്തു. അടുത്ത 24 മണിക്കൂറില്‍ 372 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. 48 മണിക്കൂറില്‍ ആകെ പെയ്തത് 572 മില്ലി മീറ്റര്‍. മുന്നറിയിപ്പിനേക്കാള്‍ എത്രയോ അധികമാണ് പെയ്ത മഴയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഒരു തവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും.

കേന്ദ്ര ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ മണ്ണിടിച്ചിലില്‍ പച്ച അലര്‍ട്ടാണ് നല്‍കിയത്. പ്രളയ മുന്നറിയിപ്പ് നല്‍കേണ്ട കേന്ദ്ര ജലകമ്മീഷന്‍ ചാലിയാറില്‍ പ്രളയ മുന്നറിയിപ്പ നല്‍കിയിരുന്നില്ലെന്നും എന്‍ഡിആര്‍എഫിനെ കേന്ദ്രം അയച്ചത് കേരളം നേരത്തെ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.