ഇനി ശനിയാഴ്ച ക്ലാസില്ല; ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഇനി ശനിയാഴ്ച ക്ലാസില്ല; ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന്റെ ഉത്തരവ്.

നിലവില്‍ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാല്‍ ഇനി മുതല്‍ അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ആറ് ദിവസ ക്ലാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിന് മുമ്പ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

43 ശനിയാഴ്ചകള്‍ ഉള്ളതില്‍ 10 രണ്ടാം ശനിയാഴ്ചകള്‍ ഒഴിവാക്കിയാല്‍ ബാക്കിയുള്ള 33 ശനിയാഴ്ചകളില്‍ 25 എണ്ണമാണ് പ്രവൃത്തി ദിവസങ്ങളാക്കിയത്. എന്നാല്‍ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാര്‍ത്ഥികളോടോ ചര്‍ച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തി ദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്ക് പുറമെ സിപിഐയുടെ അധ്യാപക സംഘടനയും ഇക്കാര്യത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.