വീടിന് പൊലീസ് സുരക്ഷ:ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് മാറ്റി; രഞ്ജിത്തിനെ കൈവിട്ട് സര്‍ക്കാര്‍

വീടിന് പൊലീസ് സുരക്ഷ:ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് മാറ്റി; രഞ്ജിത്തിനെ കൈവിട്ട് സര്‍ക്കാര്‍

കോഴിക്കോട്: ചലച്ചിത്ര അക്കാഡമി അധ്യക്ഷന്‍ രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ പ്രതിഷേധം കനത്തത്തോടെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കോഴിക്കോട് ചാലപ്പുറത്തെ വീടിനാണ് പൊലീസ് സുരക്ഷ. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്നാണ് സൂചന. ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് ഊരിമാറ്റിയാണ് വയനാട്ടില്‍ നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് രഞ്ജിത്ത് മടങ്ങിയത്. ഇതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

അതിനിടെ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വന്‍ വിവാദമായതിന് പിന്നാലെയാണ് നിലപാട് മാറ്റം. രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്ക് നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഏത് തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അക്കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ രഞ്ജിത്തിനെതിരെ നടപടി വേണം എന്നാവശ്യം ശക്തമാവുകയാണ്. സിപിഐ ഉള്‍പ്പടെ രഞ്ജിത്തിനെതിരെ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. 'പാലേരിമാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. എന്നാല്‍ നടിയുടെ ആരോപണം തെറ്റാണെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. സിനിമയുടെ ഒഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.