'എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍, പൂരം കലക്കല്‍ ബിജെപിയെ ജയിപ്പിക്കുന്നതിന്റെ ഭാഗം'; ആരോപണവുമായി വി.ഡി സതീശന്‍

 'എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍, പൂരം കലക്കല്‍ ബിജെപിയെ ജയിപ്പിക്കുന്നതിന്റെ ഭാഗം'; ആരോപണവുമായി വി.ഡി സതീശന്‍

കൊച്ചി: ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതില്‍ ആരും മറുപടി പറഞ്ഞിട്ടില്ലെന്നും അദേഹം പറഞ്ഞു. അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുള്ള പ്രതിരോധം എന്തായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അന്ന് ഒരു ഉദ്യോഗസ്ഥനാണ് അഴിഞ്ഞാടിയത്. അയാള്‍ പൂരം അലങ്കോലപ്പെടുത്തിയതാണ്. അയാള്‍ അവിടെ അലങ്കോലമാക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടെ ഉണ്ടല്ലോ? അപ്പോള്‍ ഇടപെടേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ ദൂതനായാണ് ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയതെന്നും വി.ഡി കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് പൊലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത്. ആ ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്‍ കൂടിയുണ്ട്. അത് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാവുന്നതാണ്.

സാധാരണയായി തൃശൂര്‍ പൂരത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഐജിയും കമ്മീഷണറും നില്‍ക്കും. അവിടെ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങളാണ് താഴെ തട്ടിലുള്ളവര്‍ അനുസരിക്കുക. എഡിജിപി മുഴുവന്‍ സമയവും അവിടെയുള്ള സമയത്ത് എങ്ങനെയാണ് ഒരു കമ്മീഷണര്‍ക്ക് പൂരം അലങ്കോലപ്പെടുത്താന്‍ സാധിക്കുക? കമ്മീഷണര്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യില്ലേ? യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ്. പൊലീസിനെ കൊണ്ട് സിപിഎം പൂരം കലക്കിച്ചതാണ്. ബിജെപിയെ സഹായിക്കാന്‍ വേണ്ടി. ഒരു സംശയവുമില്ലെന്ന് അദേഹം വ്യക്തമാക്കി.

പൂരം കലക്കിയതിന്റെ ഇരയാണ് താന്‍ എന്ന് വി.എസ് സുനില്‍കുമാര്‍ തന്നെ പറഞ്ഞല്ലോ. പൂരം കലക്കിയത് കൊണ്ടാണ് ബിജെപി ജയിച്ചത്. ഒരു ഹൈന്ദവ വികാരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. 'ബിജെപിക്കാര്‍ എന്താണ് ചെയ്തത്? തൃശൂരില്‍ ജയിക്കാന്‍ വേണ്ടി അവര്‍ പൂരം കലക്കുകയല്ലേ ചെയ്തത്. ഹിന്ദുക്കളെ അവര്‍ കബളിപ്പിക്കുകയല്ലേ ചെയ്തത്. സിപിഎമ്മോ, ന്യൂനപക്ഷ പ്രേമം നടിച്ച് ബിജെപിയുമായി ബന്ധം ഉണ്ടാക്കി പൂരം കലക്കി ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിച്ചു. രണ്ട് വിഭാഗത്തിന്റെയും മുഖംമൂടി അഴിഞ്ഞുവീണിരിക്കുകാണ്. ജനം ഇത് കാണുന്നുണ്ട്. ഇവര്‍ എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്? തീവ്രവലതുപക്ഷ സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. ന്യായീകരിക്കാന്‍ ഒന്നുമില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.