ഇങ്ങനെയൊരു മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നു: വി.ഡി സതീശന്‍

ഇങ്ങനെയൊരു മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നു: വി.ഡി സതീശന്‍

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്നും അതുവഴി വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇത്തരത്തില്‍ കണക്കുകള്‍ എഴുതി വെച്ചാല്‍ ഇതെല്ലാം കണ്ടു പരിചയിച്ച കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഗൗരവത്തിലെടുക്കുമോയെന്നും വി.ഡി സതീശന്‍ ചോദിച്ചു. മെമ്മോറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല.

ഇങ്ങനെ മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല. ശ്രദ്ധയോടു കൂടി മെമ്മോറാണ്ടം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുറത്തു വന്നത് മെമ്മോറാണ്ടം നല്‍കിയതിലെ കണക്കാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍പ്പോലും ഇതില്‍ വലിയ അപാകതകളുണ്ടായി. വിശ്വാസത്തിന് ഭംഗമുണ്ടായി. ആരാണ് ഇത്തരത്തിലൊരു മൊമ്മോറാണ്ടം തയ്യാറാക്കി കൊടുക്കാന്‍ പ്രവര്‍ത്തിച്ചത് എന്ന് കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

1600 കോടിയുടെ കണക്കാണ് നല്‍കിയിട്ടുള്ളത്. പുനരധിവാസം, വീട് നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2000 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ പുനരാലോചന നടത്തണം.

പുനര്‍ചിന്തനം നടത്തി ആളുകളെ മാറ്റി താമസിക്കുന്നത്, മുന്നറിയിപ്പ് സംവിധാനം ഒരുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ച് എസ്ഡിആര്‍എഫ് റൂള്‍ അനുസരിച്ച് പുതിയ മെമ്മോറാണ്ടം നല്‍കണം.

ദുരന്തത്തില്‍പ്പെട്ടവരെ സംസ്‌കരിക്കുന്നതിന് ഭൂമി അവിടത്തെ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മകനും ചേര്‍ന്ന് വിട്ടു നല്‍കുകയായിരുന്നു. കുഴിയെടുക്കുന്നത് അടക്കം സന്നദ്ധ പ്രവര്‍ത്തകരാണ് ചെയ്തത്. എന്നിട്ടും ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയായി എന്നു പറയുന്നത് എന്തു കണക്കാണ്?

വൊളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം കൊടുത്തത് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ്. മെമ്മോറാണ്ടം തയ്യാറാക്കിയതില്‍ തന്നെ വലിയ അപാതകയാണ് ഉണ്ടായത്. എസ്ഡിആര്‍എഫ് ചട്ടപ്രകാരമല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. അങ്ങനെയല്ല ഒരു സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം കൊടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ ഒരു വിവാദം ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. വിവാദത്തിന്റെ പുറത്ത് പണം കിട്ടാതെ പോകരുത്. അതുകൊണ്ടു തന്നെ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി വരുന്ന തുക പ്രത്യേകം അക്കൗണ്ടായി സൂക്ഷിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. വരുന്ന പൈസ വെബ്സൈറ്റിലില്‍ ഇട്ടാല്‍ മതി. അതില്‍ നിന്നും ഓരോ ദിവസവും ചെലവഴിക്കുന്ന പണം വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ആളുകള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കണക്കുകള്‍ തയ്യാറാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്ച്വല്‍സ് എന്നു വെച്ചാല്‍ എന്താണ്? ചെലവഴിച്ചതാണ് എന്ന് വ്യക്തമാണ്.

ആ നിലയില്‍ വലിയ തോതില്‍ പണം ചെലവഴിച്ചു എന്ന് വരുത്തി തീര്‍ക്കുകയും വസ്തുത പുറത്തു വന്നപ്പോള്‍ ഇത് എസ്റ്റിമേറ്റാണെന്ന് പറയുകയും ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ശരിയായ നിലയാണോയെന്ന് വിലയിരുത്തണം.

2019 ലെ ദുരിതാശ്വാസ നിധിയിലെ കബളിപ്പിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളില്‍ ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഊതി വീര്‍പ്പിച്ച കണക്കുകള്‍ നല്‍കുന്നത് ശരിയാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.