'വൈദിക പട്ടം നല്‍കാന്‍ ഔദ്യോഗിക കുര്‍ബാന ചൊല്ലണം; ഡീക്കന്മാര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രം തിരുപ്പട്ടം': സിറോ മലബാര്‍ സഭ

'വൈദിക പട്ടം നല്‍കാന്‍ ഔദ്യോഗിക കുര്‍ബാന ചൊല്ലണം; ഡീക്കന്മാര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രം തിരുപ്പട്ടം': സിറോ മലബാര്‍ സഭ

കൊച്ചി: വൈദിക പട്ടം സ്വീകരിക്കുന്നവര്‍ സഭയുടെ ഔദ്യോഗിക കുര്‍ബാന ചൊല്ലണമെന്നത് നിസ്തര്‍ക്കമാണെന്ന് സിറോ മലബാര്‍ സഭ.

സൂനഹദോസ് അംഗീകരിച്ചതും മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നതുമായ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാര്‍ അറിയിക്കാത്തതുകൊണ്ടാണ് അവരുടെ തിരുപ്പട്ട സ്വീകരണം നീളുന്നതെന്നും സഭ വ്യക്തമാക്കി.

പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ക്ക് പൗരോഹിത്യ പട്ടം നല്‍കണമെന്ന് തന്നെയാണ് നിലപാട്. ഏകീകൃത കുര്‍ബാനയര്‍പ്പണം പൂര്‍ണമായും നടപ്പാക്കാത്ത സാഹചര്യമാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലവിലുള്ളത്.

വിശുദ്ധ കുര്‍ബാന വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശിക താല്‍പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ അര്‍പ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങള്‍ അംഗീകരിച്ച് ഒന്നിച്ചു നീങ്ങണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് സഭ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ രൂപം:

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാര്‍ക്ക് വൈദിക പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ ചില കാര്യങ്ങള്‍ അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധിക്കാനെന്നു പറഞ്ഞു കയറിയ ഒരു വിഭാഗം വൈദികരുടെയും അല്‍മായരുടെയും ഭാഗത്തു നിന്നും ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂലൈ ഒന്നിന് നല്‍കിയ അറിയിപ്പിലും (Ref. No. 6/2024) 2024 ഓഗസ്റ്റ് 31 ന് പുറപ്പെടുവിച്ച സിനഡനന്തര സര്‍ക്കുലറിലും (Prot. No. 0857/2024) ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ടും ഡീക്കന്മാരുടെ തിരുപ്പട്ടവുമായി ബന്ധപ്പെട്ടും അറിയിച്ചിരിക്കുന്ന കാര്യങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ്.

2024 ജൂലൈ മൂന്ന് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും സിനഡ് തീരുമാനിച്ച ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കുന്നതിനനുസൃതമായി അതിരൂപതയിലെ എല്ലാ കാനോനിക സമിതികളുടേയും രൂപീകരണവും അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ടവും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ നടത്തുന്നതാണ് എന്ന തീരുമാനം അറിയിച്ചിരുന്നതാണ്. എന്നാല്‍, ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം പൂര്‍ണമായും നടപ്പിലാക്കാത്ത സാഹചര്യമാണ് അതിരൂപതയില്‍ നിലവിലുള്ളത്.

പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ക്ക് പൗരോഹിത്യ പട്ടം നല്‍കണമെന്നുതന്നെയാണ് സീറോ മലബാര്‍ സഭാ സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്.

തിരുപ്പട്ടം സ്വീകരിക്കേണ്ടവര്‍ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണ വ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാര്‍പാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാര്‍ അറിയിക്കാത്തതുകൊണ്ടാണ് തിരുപ്പട്ട സ്വീകരണം നീണ്ടുപോകുന്നത്. സീറോ മല ബാര്‍സഭയില്‍ അഭിഷിക്തരാകുന്ന വൈദികര്‍ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുര്‍ബാന ചെല്ലണം എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് പോലെ വിശുദ്ധ കുര്‍ബാന ആരാധനയുടെ ഏറ്റവും ഉച്ചസ്ഥായിയായ ഉറവിടവും മകുടവുമാണ്. അത് കേവലം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശിക താല്‍പ്പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ അര്‍പ്പിക്കാനുള്ളതല്ല.

എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങള്‍ അംഗീകരിച്ചു ഒന്നിച്ചു നീങ്ങണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. അനുസരണക്കേടില്‍ തുടരുന്നവര്‍ മാര്‍പാപ്പയുടെ കീഴില്‍ സ്വതന്ത്ര സഭ ആക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത് അപ്രായോഗികവും സഭാ പാരമ്പര്യങ്ങള്‍ക്കും കാനോനിക നിയമങ്ങള്‍ക്കും വിരുദ്ധവുമാണ്.

ആയതിനാല്‍, ഇത്തരം അബദ്ധ ജഡിലമായ ചിന്തകളില്‍ നിന്നും ആശയ പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്നും സഭയുടെ അഭിമാനവും നന്മയും ലക്ഷ്യമാക്കി പെരുമാറണമെന്നും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.