ഓസ്ട്രേലിയയിലെ ജനപ്രിയ കാര്‍ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്നു: ആശങ്കപ്പെടുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

ഓസ്ട്രേലിയയിലെ ജനപ്രിയ കാര്‍ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്നു: ആശങ്കപ്പെടുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

സിഡ്‌നി: ഓസ്ട്രേലിയയിലെ ജനപ്രിയ കാര്‍ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തുകയും അത് വില്‍ക്കുകയും ചെയ്യുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി കണ്‍സ്യൂമര്‍ അഡ്വക്കസി ഗ്രൂപ്പായ ചോയ്സ്.

ഹ്യൂണ്ടായ്, കിയ എന്നീ കമ്പനികളാണ് തങ്ങളുടെ കാറുകള്‍ക്കുള്ളില്‍ നിന്ന് വോയ്സ് റെക്കഗ്‌നിഷന്‍ ഡാറ്റ ഉള്‍പ്പെടെ ശേഖരിച്ച് അത് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍ പരിശീലന കമ്പനിക്ക് വില്‍ക്കുന്നതായി കണ്ടെത്തിയത്. ചോയ്സിന്റെ പഠന റിപ്പോര്‍ട്ട് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്.

ഓസ്ട്രേലിയയിലെ 10 കാര്‍ ബ്രാന്‍ഡുകളായ ടൊയോട്ട, ഫോര്‍ഡ്, എംജി, മസ്ദ, കിയ, ഹ്യുണ്ടായ്, ടെസ്ല, സുബാരു, ഇസുസു, മിത്സുബിഷി എന്നിവ വിശകലനം ചെയ്തതില്‍ കിയ, ഹ്യുണ്ടായ്, ടെസ്ല എന്നിവ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഏറ്റവും മോശമാണെന്ന് ചോയ്സ് കുറ്റപ്പെടുത്തുന്നു. ഉപഭോക്താവിന്റ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുവെന്നാണ് ആരോപണം ഉയരുന്നത്.

വാഹനം സഞ്ചരിക്കുന്ന ദൂരം അളക്കുന്ന ഓഡോമീറ്റര്‍ റീഡിങ്, ബ്രേക്കിങ് പാറ്റേണുകള്‍, വാഹന ലൊക്കേഷന്‍, വോയ്സ് റെക്കഗ്‌നിഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹ്യൂണ്ടായും കിയയും ശേഖരിച്ച് പങ്കിടുന്നതായി ചോയ്സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ടെസ്ലയാകട്ടെ അവരുടെ കാറുകള്‍ക്കകത്തും പുറത്തുമുള്ള ക്യാമറകളില്‍ നിന്ന് ചിത്രങ്ങളും ഹ്രസ്വ വീഡിയോകളും ശേഖരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ബ്രാന്‍ഡുകള്‍ (മിത്സുബിഷി, സുബാരു, ഇസുസു യൂട്ടെ) മാത്രം ഡ്രൈവര്‍മാരുടെ യാതൊരുവിധത്തിലുള്ള ഡാറ്റ ശേഖരിക്കുകയോ അതു പങ്കിടുകയോ ചെയ്തിട്ടില്ല.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ ആരോഗ്യപരവും ലൈംഗികപരവുമായി വിവരങ്ങള്‍ പോലും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാറുകളില്‍ ഉപയോഗിക്കുന്ന ആപ്പുകളും സെന്‍സറുകളും മറ്റ് സംവിധാനങ്ങളും വഴിയാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്. സ്വകാര്യ വിവരങ്ങള്‍ക്കൊപ്പം ഡ്രൈവിങ് ശീലങ്ങളും ഡ്രൈവറുടെ ബൗദ്ധിക നിലവാരവും മുഖ ഭാവങ്ങളും വരെ ചോര്‍ത്തുന്നുണ്ട് എന്നാണ് ആരോപണം.

വൈദ്യുത കാര്‍ കമ്പനികളിലെ മുന്‍ നിരക്കാരായ ടെസ്ല ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

'പല കാര്‍ കമ്പനികളുടെയും സ്വകാര്യതാ നയം എഴുതിയിരിക്കുന്ന രീതി അവ്യക്തമാണ്, അതിലൂടെ ഡാറ്റ പങ്കിടാന്‍ അവര്‍ക്ക് പഴുത് ലഭിക്കുന്നതായി ചോയ്‌സ് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ജാര്‍ണി ബ്ലാക്കര്‍ലി പറഞ്ഞു. പത്ത് കാര്‍ ബ്രാന്‍ഡുകള്‍ പരിശോധിച്ചതില്‍ ഏഴെണ്ണത്തിലും ഡ്രൈവര്‍ ഡാറ്റ, ഡ്രൈവിങ് ശീലങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാനും ആ ഡാറ്റ മൂന്നാം കക്ഷികള്‍ക്ക് വില്‍ക്കാനും അനുവദിക്കുന്ന സ്വകാര്യതാ നയങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് തങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പല കാര്‍ നിര്‍മാതാക്കളും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അവകാശവാദത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും സ്വകാര്യതാ നയം വിശദീകരിക്കുന്ന സങ്കീര്‍ണ ഭാഷാ പ്രയോഗങ്ങള്‍ വഴി ഇത്തരം രീതികള്‍ മറച്ചു പിടിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.