ഫ്‌ളോറിഡയെ വിറപ്പിച്ച മില്‍ട്ടന്‍ കൊടുങ്കാറ്റ് തീരം വിട്ടു; നാശനഷ്ടം 50 ബില്യണ്‍ ഡോളര്‍ വരെ

ഫ്‌ളോറിഡയെ വിറപ്പിച്ച മില്‍ട്ടന്‍ കൊടുങ്കാറ്റ് തീരം വിട്ടു; നാശനഷ്ടം 50 ബില്യണ്‍ ഡോളര്‍ വരെ

ഫ്‌ളോറിഡ: 'നൂറ്റാണ്ടിലെ ഭീതി"യെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ച മിൽട്ടൻ കൊടുങ്കാറ്റ് തീരം വിട്ടു. മിൽട്ടൻ തീവ്രത കുറഞ്ഞ കാറ്റഗറി ഒന്ന് കാറ്റായി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടന്നെന്നും വരും മണിക്കൂറുകളിൽ മഴക്ക് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മധ്യ ഫ്ലോറിഡയിലാണ് കൂടുതൽ നാശമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. 20ഓളം മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു.

അതേസമയം കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏകദേശം 1000 പേരെ രക്ഷപ്പെടുത്തിയതായി ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു. കൂടാതെ 105 മൃഗങ്ങളെയും അര്‍ബന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളും ഫ്‌ളോറിഡ നാഷണല്‍ ഗാര്‍ഡും രക്ഷപ്പെടുത്തിയതായി ഫ്‌ളോറിഡ ഗവര്‍ണര്‍ പറഞ്ഞു.

10 സ്വിഫ്റ്റ് വാട്ടര്‍ ടീമുകള്‍ക്കൊപ്പം 23 അര്‍ബന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളെയും 1600-ലധികം ഉദ്യോഗസ്ഥരെയും സംസ്ഥാനത്തുടനീളം സജീവമായി വിന്യസിച്ചിട്ടുണ്ട്. ഫ്‌ളോറിഡ നാഷണല്‍ ഗാര്‍ഡ് 6,500ലധികം അംഗങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ട്.

മില്‍ട്ടന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടം 30 ബില്യണ്‍ മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഒരു കൊടുങ്കാറ്റില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നാശനഷ്ടമാണ്.

തുറമുഖങ്ങൾ വീണ്ടും തുറന്നു

മില്‍ട്ടണ്‍ കൊടുങ്കാറ്റ് കടന്നുപോയതോടെ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിലെ ചില തുറമുഖങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് വീണ്ടും തുറന്നു. ഓരോ തുറമുഖങ്ങളിലെയും സുരക്ഷാ പരിശോധന അടക്കം നടത്തിയിട്ടുണ്ട്.

സെന്റ് പീറ്റേഴ്സ്ബര്‍ഗ്, ഫോര്‍ട്ട് മിയേഴ്സ്, പോര്‍ട്ട് ഓഫ് പാം ബീച്ച്, ഫോര്‍ട്ട് പിയേഴ്സ്, പോര്‍ട്ട് കാനവറല്‍, ജാക്സണ്‍വില്ലെ, ഫെര്‍ണാണ്ടിന എന്നിവയുള്‍പ്പെടെ ഫ്‌ളോറിഡയിലുടനീളമുള്ള നിരവധി തുറമുഖങ്ങള്‍ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ എമര്‍ജന്‍സി റെസ്പോണ്ടര്‍മാര്‍ ഇപ്പോഴും ഇവിടെ സംഭവിച്ച നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26