തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് പി.സി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി.
ഇന്നലെ വൈകുന്നേരമാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പി.സി ചാക്കോ പറഞ്ഞു.
കഴിഞ്ഞ ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ എ.കെ ശശീന്ദ്രന്‍ വിഭാഗം പങ്കെടുത്തിരുന്നില്ല. പി.സി ചാക്കോയുടെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന് ശശീന്ദ്രന്‍ വിഭാഗം നിലപാട് എടുത്തിരുന്നു.
ഫെബ്രുവരി 18 ന് വിളിച്ചിരുന്ന യോഗത്തിലും ശശീന്ദ്രന്‍ പക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് പി.സി ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പ് ശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഒപ്പ് ശേഖരണം പൂര്‍ത്തിയായിരുന്നു. ദേശീയ സെക്രട്ടറി സതീഷ് തോന്നയ്ക്കല്‍ മുഖേന പരാതി അടുത്തയാഴ്ച ദേശീയ പ്രസിഡന്റ് ശരദ് പവാര്‍, വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയാ സുളെ എന്നിവര്‍ക്കു കൈമാറാനായിരുന്നു തീരുമാനം.
ഒപ്പ് ശേഖരണത്തെക്കുറിച്ച് അറിഞ്ഞ ചാക്കോ താന്‍ മാറി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം സുരേഷ് ബാബുവിനെയോ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍. രാജനെയോ പ്രസിഡന്റാക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു.
മന്ത്രിസ്ഥാനം കിട്ടാതായതോടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണ് തോമസ് കെ. തോമസ്. മന്ത്രിസ്ഥാനം ലഭിക്കാന്‍ ചാക്കോ വേണ്ടവിധം ശ്രമിച്ചില്ലെന്ന നീരസവും തോമസിനുണ്ട്.
തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടെടുത്തതോടെയാണ് എ.കെ ശശീന്ദ്രന്‍, പി.സി ചാക്കോയ്ക്കെതിരായ നിലപാട് സ്വീകരിച്ച് തുടങ്ങിയത്. 2021 ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.