കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീന്‍ വീണ്ടും അറസ്റ്റില്‍. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ,അഫ്‌സാന എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇവരില്‍ നിന്ന് യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ അറസ്റ്റിലാവുകയും 96 ദിവസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ എംഎല്‍എയായിരുന്ന കമറുദ്ദീന് തട്ടിപ്പ് പുറത്തായതോടെയാണ് എംഎല്‍എ സ്ഥാനം നഷ്ടമായത്. 148 വഞ്ചനാ കേസുകളാണ് എം.സി കമറുദ്ദീനെതിരെ ഉണ്ടായിരുന്നത്.
2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസില്‍ കമറുദ്ദീനെ ആദ്യം അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി 96 ദിവസം തടങ്കലിലായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി 263 പേരുടെ പരാതികളാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് എസ്പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. നിരവധി കേസുകളില്‍ കുറ്റപത്രം ഇതിനോടകം സമര്‍പ്പിച്ചിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.