യുപിഐ ഐഡികള്‍ നഷ്ടമായേക്കും; സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യാന്‍ എന്‍.പി.സി.ഐ നിര്‍ദേശം

യുപിഐ ഐഡികള്‍ നഷ്ടമായേക്കും; സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യാന്‍ എന്‍.പി.സി.ഐ നിര്‍ദേശം

ന്യൂഡല്‍ഹി: സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച യുപിഐ ഐഡികള്‍ അണ്‍ലിങ്ക് ചെയ്യുമെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ). ഏപ്രില്‍ ഒന്ന് മുതല്‍ സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിക്കപ്പെട്ട യുപിഐ ഐഡികള്‍ ഉപയോഗിക്കാനാവില്ല.

റീചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാണ് ഏപ്രില്‍ ഒന്ന് മുതല്‍ വേര്‍പെടുത്തുക. ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൊബൈല്‍ നമ്പറുകള്‍ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യാനും ആ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ സേവനങ്ങള്‍ റദ്ദ് ചെയ്യാനുമാണ് എന്‍.പി.സി.ഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ ബാങ്കിങിലും യുപിഐ സംവിധാനത്തിലും സാങ്കേതിക കുഴപ്പങ്ങളുണ്ടാക്കുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. ഇതിന് പുറമെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ നിശ്ചിത കാലയളവില്‍ പ്രവര്‍ത്തനരഹിതമാവുകയും അത് പിന്നീട് മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്താല്‍ ഭാവിയില്‍ സംഭവിക്കാനിടയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഈ നീക്കത്തിലൂടെ സാധിക്കും.

പുതിയൊരു മൊബൈല്‍ നമ്പറിലേക്ക് മാറുകയും പഴയ മൊബൈല്‍ നമ്പര്‍ ഒഴിവാക്കുകയും ചെയ്തവരെയാണ് ഈ തീരുമാനം കൂടുതലായും ബാധിക്കുക. യുപിഐ അക്കൗണ്ടുകളില്‍ ഇപ്പോഴും പഴയ നമ്പറാണ് ബന്ധിപ്പിച്ചിട്ടുള്ളതെങ്കില്‍ അവ നീക്കം ചെയ്യപ്പെടും. നിങ്ങളുടെ യുപിഐ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ പഴയ നമ്പറിലാണെങ്കില്‍ ഏപ്രില്‍ ഒന്നിന് ശേഷം അത് പ്രവര്‍ത്തിക്കുകയില്ല.

യുപിഐ സേവനം തടസപ്പെടാതിരിക്കാന്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ഏതാണെന്ന് പരിശോധിക്കണം. അത് പഴയ മൊബൈല്‍ നമ്പറുകളാണെങ്കില്‍ പുതിയ നമ്പറിലേക്ക് മാറ്റണം. യുപിഐ ആപ്പുകളിലും ഈ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.