ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം: ഇനി നേരിട്ട് തിരുത്താം; വ്യവസ്ഥകള്‍ ലഘൂകരിച്ച് സംസ്ഥാന സര്‍ക്കാര്‍

ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം: ഇനി നേരിട്ട് തിരുത്താം; വ്യവസ്ഥകള്‍ ലഘൂകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റത്തില്‍ വ്യവസ്ഥകള്‍ ലഘൂകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താം. സ്‌കൂള്‍ രേഖ തിരുത്തിയാലെ നിലവില്‍ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനാകൂ. ഈ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ലഘൂകരിച്ചത്.

കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര് ഇനി ജനനസര്‍ട്ടിഫിക്കറ്റിലും മാറ്റാനാകും. ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതയ്ക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തിലെ പൊതുമേഖലയില്‍ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പേരില്‍ മാറ്റം വരുത്താനും, തുടര്‍ന്ന് ഈ സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്.

ഇത് പല സങ്കീര്‍ണതകള്‍ക്കും വഴിവെച്ചിരുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും, രാജ്യത്തിന് പുറത്ത് പഠനം നടത്തിയവര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവച്ച് സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സ്‌കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റും, ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ തിരുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി.

പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കും കാലതാമസത്തിന് ഈ വ്യവസ്ഥകള്‍ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ലഘൂകരിച്ചത്. നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടന്‍ കെ സ്മാര്‍ട്ടില്‍ വരുത്തും.

ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളില്‍ വിപ്ലവകരമായ പരിഷ്‌കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വീഡിയോ കെ.വൈ.സി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകള്‍ കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്.

കൊല്ലം, ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ വഞ്ചിമുക്ക് ലക്ഷ്മി സദനത്തില്‍ കണ്ണന്‍ ബി. ദിവാകരന്‍ നവകേരള സദസില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം. കണ്ണന്‍ ബൈജൂവെന്ന പേര് ഗസറ്റ് വിജ്ഞാപന പ്രകാരമാണ് കണ്ണന്‍ ബി. ദിവാകര്‍ എന്നാക്കി മാറ്റിയത്. എന്നാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് സി.ബി.എസ്.ഇയുടേത് ആയിരുന്നതിനാല്‍ തിരുത്തലിന് തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് അനിവാര്യമായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റിലെ തിരുത്തലിന് തിരുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ആവശ്യം. ഈ പ്രശ്‌നം മുന്‍നിര്‍ത്തി കണ്ണന്‍ നവകേരള സദസില്‍ സമര്‍പ്പിച്ച പരാതിയാണ് നിര്‍ണായക തീരുമാനത്തിലേക്ക് നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.