ചെന്നൈ: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 ഓവറില്‍ നേടിയ 103 റണ്‍സ് കൊല്‍ക്കത്ത അനായാസം മറികടന്നു. സീസണിലെ ആറ് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ചെന്നൈക്ക് ഇതുവരെ നേടാനായത്.
104 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കാന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി വന്നതാകട്ടെ വെറും 61 പന്തുകളും രണ്ട് വിക്കറ്റുകളും മാത്രം. ക്യാപ്റ്റന്‍ സ്ഥാനത്ത് എം.എസ് ധോണി എത്തിയിട്ടും അതിന്റെ യാതൊരു മാറ്റവും കളത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്രകടിപ്പിക്കാനായില്ല. ബാറ്റിങിലും ബൗളിങിലും ടീം ഒരു പോലെ പരാജയപ്പെട്ടു.
കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും സുനില്‍ നരെയ്‌നും അടിച്ചു തകര്‍ത്തു. ടീം നാലോവറില്‍ 46 റണ്‍സിലെത്തി. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഡി കോക്കിനെ അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കി. 16 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളുടെ അകമ്പടിയോടെ 23 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം.
എന്നാല്‍ സുനില്‍ നരെയ്‌നും നായകന്‍ അജിങ്ക്യ രഹാനെയും പവര്‍പ്ലേ തുടര്‍ന്നതോടെ കൊല്‍ക്കത്ത അനായാസം ജയത്തിലേക്ക് കുതിച്ചു. സുനില്‍ നരെയ്നെ പുറത്താക്കിയെങ്കിലും ഫലമുണ്ടായില്ല. രഹാനെയും റിങ്കു സുങും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
18 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് നരെയ്ന്‍ മടങ്ങിയത്. ഒടുവില്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. രഹാനെ 20 റണ്‍സും റിങ്കു സിങ് 15 റണ്‍സുമായി പുറത്താവാതെ നിന്നു.
ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ പാളി. 16 റണ്‍സിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി.
രചിന്‍ രവീന്ദ്രയെ(4) ഹര്‍ഷിത് റാണയും ഡെവോണ്‍ കോണ്‍വെയെ(12) മോയീന്‍ അലിയും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ ത്രിപതിയും വിജയ് ശങ്കറും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
ഇരുവരും ചേര്‍ന്ന് പതിയെ സ്‌കോറുയര്‍ത്തി. സ്‌കോര്‍ 59 ല്‍ നില്‍ക്കേ വിജയ് ശങ്കര്‍ പുറത്തായത് ചെന്നൈയെ പ്രതിരോധത്തിലാക്കി. 21 പന്തില്‍ നിന്ന് 29 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
വിജയ് ശങ്കര്‍ പുറത്തായതിന് പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി നിലംപെരിശാകുന്നതാണ് ചെപ്പോക്കില്‍ കണ്ടത്. രാഹുല്‍ ത്രിപതി(16), രവിചന്ദ്രന്‍ അശ്വിന്‍(1), രവീന്ദ്ര ജഡേജ(0) ദീപക് ഹൂഡ(0) എന്നിവര്‍ വേഗം മടങ്ങി. അതോടെ ടീം 72-7 എന്ന നിലയിലായി.
അതിന് ശേഷമാണ് നായകന്‍ ധോനി ബാറ്റിങിനിറങ്ങിയത്. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ധോനി ഒരു റണ്‍ മാത്രമെടുത്ത് മടങ്ങി. പിന്നാലെ നൂര്‍ അഹമ്മദും(1) കൂടാരം കയറിയതോടെ ടീം 79-9 എന്ന നിലയിലേക്ക് വീണു. ശിവം ദുബെയുടെ ഇന്നിങ്സാണ് ചെന്നൈക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്.
ദുബെ 29 പന്തില്‍ നിന്ന് 31 റണ്‍സുമായി പുറത്താവാതെ നിന്നു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സിന് ചെന്നൈ ഇന്നിങ്സ് അവസാനിച്ചു. നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നാണ് കളിയിലെ താരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.