തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ് ചെയ്യുന്നതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതില്‍ വിവാദം.
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം യോഗത്തില്‍ പങ്കെടുത്തതിന്റെയും വിഴിഞ്ഞം സന്ദര്‍ശിച്ചതിന്റെയും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്. ഇതേറ്റുപിടിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനമുയരുന്നത്.
'വിഴിഞ്ഞം തുറമുഖ ചെയര്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍, ഏതാണ് ഈ യുവ അധികാരി...??'- ദൃശ്യം പങ്കുവെച്ചുകൊണ്ട് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. കൊച്ചുമകന്‍ ഇഷാന്റെ ചിത്രം വൃത്തത്തിനുള്ളിലാക്കിയാണ് ജേക്കബ് തോമസിന്റെ ചോദ്യം.
'മുഖ്യമന്ത്രിയും മകളും മരുമകനും കൊച്ചുമകനും അടക്കമുള്ള ഒരു കുടുംബം നേതൃത്വം കൊടുക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കേരള സര്‍ക്കാര്‍ മാറിയിരിക്കുന്നു' എന്ന് പി.വി. അന്‍വര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുമ്പില്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിവരിക്കുന്നതും യോഗം ചേരുമ്പോള്‍ മുന്‍നിരയില്‍ തന്നെ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു. ഓഫീസിലെ വിലയിരുത്തലുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും തുറമുഖ യാര്‍ഡിലെത്തി പുരോഗതി വിലയിരുത്തിയിരുന്നു. ഇവിടെങ്ങളിലൊക്കെ കുടുംബവും ഉണ്ടായിരുന്നു.
വിഴിഞ്ഞത്തേക്കുള്ള യാത്രയില്‍ അതീവ സുരക്ഷയുള്ള ഔദ്യോഗിക വാഹനത്തില്‍ മുന്‍ സീറ്റില്‍ മകള്‍ വീണാ വിജയന്‍ ഇരിക്കുന്നതും കാണാം. ഔദ്യോഗിക വാഹനത്തിലെ മുന്‍ സീറ്റില്‍ നിന്ന് ഇറങ്ങി വരുന്ന വീണയേയും പിന്നില്‍ നിന്ന് ഇറങ്ങി വരുന്ന മുഖ്യമന്ത്രിയേയും ദൃശ്യങ്ങളില്‍ കാണാം.
ഇതിനിടെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദവും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം രംഗത്തെത്തിയതോടെ പിന്നീട് ഉദ്ഘാടന ചടങ്ങില്‍ വി.ഡി. സതീശനെയും ക്ഷണിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.