ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ ഹാഫിസ് സയീദിന് പാകിസ്ഥാനില്‍ സര്‍ക്കാര്‍ ചിലവില്‍ സുഖവാസം; ആഡംബര വീട്, 24 മണിക്കൂര്‍ സുരക്ഷ

ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ ഹാഫിസ് സയീദിന് പാകിസ്ഥാനില്‍ സര്‍ക്കാര്‍ ചിലവില്‍ സുഖവാസം; ആഡംബര വീട്, 24 മണിക്കൂര്‍ സുരക്ഷ

ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന കൊടും ഭീകരന് പാകിസ്ഥാനില്‍ സര്‍ക്കാര്‍ ചിലവില്‍ സുഖവാസം. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകനുമായ ഹാഫിസ് സയീദാണ് പാക് പട്ടാളത്തിന്റെ 24 മണിക്കൂര്‍ സുരക്ഷയില്‍ കഴിയുന്നത്.

ആഡംബര വീട്ടില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി തൊട്ടടുത്ത് പള്ളിയും ഒപ്പം മനോഹരമായ പാര്‍ക്കുമുണ്ട്. ലാഹോറില്‍ സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിന് നടുവിലാണ് സായിദിന്റെ കെട്ടിടം. സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് 24 മണിക്കൂറും ഇവിടെ സുരക്ഷാ ഭടന്‍മാരുണ്ട്.

തീവ്രവാദത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എഴുപത്തേഴുകാരനായ സയീദ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതായാണ് പാകിസ്ഥാന്‍ പറയുന്നത്. ഇന്ത്യയുടെ രഹസ്യ ഏജന്‍സികള്‍ക്ക് സയീദ് ലാഹോറിലെ വീട്ടിലുണ്ടെന്ന് വ്യക്തമായിട്ടും പാകിസ്ഥാന്‍ നിക്ഷേധിക്കുകയായിരുന്നു.


രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. 10 മില്യണ്‍ ഡോളറാണ് അമേരിക്ക ഹാഫീസ് സയീദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. പെഹല്‍ഗാം ആക്രമണത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കൊടും ഭീകരനെ അതീവ സുരക്ഷ നല്‍കി എല്ലാവിധ സൗകര്യങ്ങളും നല്‍കി സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

കഴിഞ്ഞ മാസം സയീദിന്റെ അടുത്ത അനുയായിയും സംഘടനയിലെ പ്രമുഖനുമായ അബു ഖത്തല്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഝലം സിദ്ധില്‍ വച്ചാണ് പൂഞ്ച് ഭീകരാക്രമണത്തിലെ ബുദ്ധി കേന്ദ്രമായ അബു ഖത്തല്‍ കൊല്ലപ്പെട്ടത്. ഇതോടെ പാകിസ്ഥാന്‍ ഹാഫിസ് സായിദിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഐഎസ്‌ഐ നേരിട്ട് ഇയാളുടെ സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു.

ലഷ്‌കറെ തൊയ്ബ കമാന്‍ഡര്‍ ഫറൂഖ് അഹ്‌മദ് ആണ് പെഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്ക് വഹിച്ചയാളെന്നാണ് ദേശീയ സുരക്ഷാ ഏജന്‍സി വ്യക്തമാക്കുന്നത്. പാക് അധിനിവേശ കാശ്മീരില്‍ ആണ് ഫറൂഖ് കഴിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കാശ്മീരില്‍ വിവിധ ആക്രമണങ്ങള്‍ നടന്നതിന് പിന്നില്‍ ഫറൂഖ് അഹ്‌മദ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.