എപ്പോള്‍ വേണമെങ്കിലും ടേക് ഓഫ് ചെയ്യാന്‍ പാകത്തിന് മിസൈലുകള്‍ ഉള്‍പ്പടെ സജ്ജമാക്കിയ പോര്‍ വിമാനങ്ങള്‍ പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസുകളില്‍ നിര്‍ദേശം കാത്ത് കിടിക്കുന്നു.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയക്കുന്ന പാകിസ്ഥാന്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. 120 കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ ഇന്ത്യയുടെ തിരിച്ചടി നീക്കം തടയുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘങ്ങളെ അയക്കാനും പാകിസ്ഥാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ സംഘര്‍ഷം അതി രൂക്ഷമാകുന്നതിനിടെ ചൈനീസ് അംബാസഡര്‍ പാകിസ്ഥാന്‍ പ്രസിഡന്റിനെ കണ്ടു. പഹല്‍ഗാം ഭീകരാക്രമണത്തിലടക്കം പാകിസ്ഥാന് അനുകൂല നിലപാടുകളാണ് ചൈന നേരത്തെ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സന്ദര്‍ശനം സുപ്രധാനമെന്നാണ് വിലയിരുത്തല്‍.
അതേസമയം പാകിസ്ഥാനുമേല്‍ അതിവേഗ ആക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന റഫാല്‍ പോര്‍ വിമാനങ്ങള്‍ സജ്ജമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. റഫാല്‍ പോര്‍ വിമാനങ്ങളില്‍ നിന്ന് സ്‌കാല്‍പ്പ്, മീറ്റിയോര്‍, ഹാമ്മര്‍ മിസൈലുകള്‍ ലക്ഷ്യ സ്ഥാനത്തേക്ക് തൊടുക്കാന്‍ കഴിയും.
450 കിലോ പോര്‍മുന വഹിച്ച് 300 കിലോ മീറ്റര്‍ ദൂരത്തില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് റഫാലില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്ന എയര്‍-ടു-ഗ്രൗണ്ട് സ്‌കാല്‍പ്പ് മിസൈലുകള്‍. 120 മുതല്‍ 150 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് എയര്‍-ടു-എയര്‍ മീറ്റിയോര്‍ മിസൈലുകള്‍.
അതിനിടെ പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസുകളില്‍ ഓപ്പറേഷന്‍ റെഡിനെസ് പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വ്യോമസേന വര്‍ധിപ്പിച്ചു. ഇതോടെ എപ്പോള്‍ വേണമെങ്കിലും ടേക് ഓഫ് ചെയ്യാന്‍ പാകത്തിന് മിസൈലുകള്‍ ഉള്‍പ്പടെ സജ്ജമാക്കിയ പോര്‍ വിമാനങ്ങള്‍ എയര്‍ ബേസിന് സമീപത്തെ ഈ പ്ലാറ്റ്‌ഫോമുകളില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ വ്യോമസേനാ വിമാനങ്ങള്‍ നിരന്തരം പട്രോളിങും നടത്തുന്നുണ്ട്.
നാവിക സേനയും തിരിച്ചടിക്ക് സജ്ജമായി അറേബ്യന്‍ കടലില്‍ യുദ്ധ കപ്പലുകള്‍ വ്യന്യസിച്ചിട്ടുണ്ട്. സമുദ്ര പട്രോളിങ് വിമാനങ്ങളും കപ്പല്‍ സഹായക വിമാനങ്ങളുമുള്ള വെസ്റ്റേണ്‍ ഫ്ളീറ്റിന്റെ എല്ലാ പ്രവര്‍ത്തനക്ഷമമായ മുന്‍നിര യുദ്ധക്കപ്പലുകളും കടലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിരിച്ചടിക്ക് സേനകള്‍ പൂര്‍ണ സജ്ജമായ പശ്ചാത്തലത്തില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിവിധ സേനാ വിഭാഗങ്ങളുടെ തലവന്മാരുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.