ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.
തമിഴ്‌നാടിന്റെ ഇതിനുള്ള അപേക്ഷ രണ്ടാഴ്ചക്കുള്ളില്‍ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശം.
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റ പണിക്കുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ റോഡ് നിര്‍മിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യവും അംഗീകരിച്ചു.
റോഡ് കേരളം നിര്‍മിക്കാനും ചെലവ് തമിഴ്നാട് വഹിക്കാനുമാണ് നിര്‍ദേശം. ഡോര്‍മിറ്ററിയുടെ അറ്റക്കുറ്റ പണി നടത്താനും തമിഴ്നാടിന് അനുവാദം നല്‍കി. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അംഗീകരിക്കണം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. അപകട സാധ്യത മുന്‍നിര്‍ത്തിയാണ് കേരളം ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ അപകട സാധ്യതയില്ലെന്ന് മരം മുറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ വാക്കാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഉത്തരവ് വന്നിട്ടുള്ളത്.
ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തമിഴ്നാട് നേരത്തേ മുന്നോട്ട് വെച്ചതാണ്. കേരളം ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ സമാനമായ നിലയില്‍ മരം മുറിക്കാന്‍ മുന്‍പ് കേരളം നല്‍കിയ അനുമതികള്‍ കേരളത്തിന് തന്നെ തിരിച്ചടിയായി.
2021 ല്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വലിയ രാഷ്ട്രീയ വിവാദമായതോടെ പിന്‍വലിച്ചിരുന്നു. ഇതോടെയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.