കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല: കേന്ദ്രത്തിനും ഇ.ഡിക്കുമെതിരെ തോമസ് ഐസക്ക്

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല:   കേന്ദ്രത്തിനും ഇ.ഡിക്കുമെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി കേസില്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കിഫ്ബിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഒരു ചുക്കും ചെയ്യാനാകില്ലെന്നും തന്നെ വിളിപ്പിക്കുക്കുമെന്ന് പറഞ്ഞ് വിരട്ടേണ്ടെന്നും തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രാനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ പേരില്‍ കിഫ്ബി മേധാവികളെ ചോദ്യം ചെയ്യുന്നതിനു കഴിഞ്ഞ ദിവസം ഇഡി നോട്ടിസ് നല്‍കിയതായി ധനമന്ത്രി സ്ഥിരീകരിച്ചു. കിഫ്ബിയെ ഞെക്കിക്കൊല്ലാനാണ് കേന്ദ്ര ധനമന്ത്രിയടക്കം ശ്രമിക്കുന്നത്. കേന്ദ്രവും ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

ധനകാര്യ സ്ഥാപനത്തോട് ഇടപെടുന്നതിനു ചട്ടമുണ്ട്. കിഫ്ബിയെ പൊളിക്കാനാണ് കേന്ദ്ര നീക്കമെങ്കില്‍ നടക്കില്ല. ബിജെപിയുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 കോടി രൂപ മുന്‍കൂറായി വായ്പ എടുത്തു വച്ചിട്ടുണ്ടെന്നും അതുകൊണ്ട് കിഫ്ബി പൊളിയാന്‍ പോകുന്നില്ലെന്നും ഐസക്ക് പറഞ്ഞു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇഡിയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും ഉത്തരേന്ത്യയിലെ കോണ്‍ഗ്രസുകാരോടുള്ള കളി കേരളത്തില്‍ നടത്താമെന്ന് കരുതേണ്ടെന്നും ഐസക്ക് വ്യക്തമാക്കി. കിഫ്ബി എന്തെന്നറിയാത്ത ഒരു കൂട്ടം കോമാളികളാണ് ഇഡിയിലുള്ളതെന്നും രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പേടിച്ച് പിന്‍മാറാന്‍ സംസ്ഥാനം തയ്യാറല്ല. കേരള വികസനം അട്ടിമറിക്കാനുളള ഗൂഡാലോചനയാണ് നടക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നാട്ടിലെ ജനങ്ങളുടെ പിന്തുണയുണ്ട്. ഉദ്യോഗസ്ഥരെ ഇഡി വിളിപ്പിക്കുന്നതുകൊണ്ട് പേടിയില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുള്ള നീക്കത്തിനും ഭീഷണിക്കും വഴങ്ങില്ല. കോണ്‍ഗ്രസല്ല എല്‍ഡിഎഫാണ് കേരളം ഭരിക്കുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണന്നും തോമസ് ഐസക്ക് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.