ചരിത്രത്തിൽ ആദ്യത്തെ ഇറാക്ക് സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പാ

ചരിത്രത്തിൽ ആദ്യത്തെ ഇറാക്ക് സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പാ

ബാഗ്ദാദ്: ചരിത്ര പ്രസിദ്ധമായ യുഎഇ  സന്ദർശനത്തിന് ശേഷം മാർപാപ്പ മധ്യപൂർവ ഏഷ്യൻ രാജ്യമായ ഇറാക്കിലെ സന്ദർശനത്തിനായി മാർച്ച് അഞ്ച് വെള്ളിയാഴ്‌ച ഫ്രാൻസിസ് പാപ്പാ ഇറാക്കിലെത്തുന്നു. എട്ട് വർഷത്തിനിടെ മാർപാപ്പ നടത്തുന്ന 33ാം വിദേശ സന്ദർശനമാണിത്. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വത്തിക്കാൻ കേന്ദ്രങ്ങൾ അറിയിച്ചു. സംഘത്തിലുള്ള എല്ലാവരും യാത്ര പുറപ്പെടും മുൻപ് വാക്‌സിൻ കുത്തിവയ്‌പ്പെടുക്കുമെന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും മാർപ്പാപ്പയുടെ യാത്ര എന്നും അവർ കൂട്ടി ചേർത്തു .

ബഗ്ദാദിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വിരുന്നോടെയാകും പര്യടനത്തിന് തുടക്കം. പ്രസിഡണ്ട് ബർഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അൽഖാദിമി എന്നിവർ പങ്കെടുക്കും.  നജഫിലെത്തി ശിയാ ആത്മീയ നേതാവ് ആയത്തുല്ല അലി സിസ്താനിയെ പപ്പാ സന്ദർശിക്കും. ഇർബിൽ, മൂസിൽ, ഖർഖൂഷ് നഗരങ്ങളിൽ ക്രിസ്ത്യൻ നേതാക്കളെ കാണും. ഇവിടങ്ങളിൽ സമുദായ വിഷയങ്ങളും ദേവാലയ നിർമ്മാണവും ചർച്ച നടത്തും.

മോസൂളിൽ  ഐ.എസ് ഇരകളായി കൊല്ലപ്പെട്ട ക്രിസ്തീയ സഹോദരങ്ങൾക്ക് വേണ്ടി  പ്രത്യേക പ്രാർത്ഥന നടത്തും. ഐ.എസ് തകർത്ത ശേഷം പുനർനിർമ്മിച്ച സെന്റ് മേരി അൽതാഹിറ കത്തീഡ്രലിലും സന്ദർശനം നടത്തും. ഇർബിലിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ വൻ ജനസാന്നിധ്യത്തിൽ നടക്കുന്ന മാർപ്പാപ്പയുടെ വിശുദ്ധ കുർബാനയാണ് പ്രധാന ആകർഷണം.

ഐ.എസ് പിടിമുറുക്കിയ ഇറാഖിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ക്രിസ്തീയ ജനസംഖ്യയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. മാര്‍പാപ്പയുടെ വരവ് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഇറാഖിനും ലോകത്തിനും നല്‍കുമെന്ന് ഇറാഖ് പ്രസിഡണ്ട് ബര്‍ഹാം സാലിഹ് പ്രതികരിച്ചു. മാർപ്പാപ്പയെ സ്വീകരിക്കാനായി ഇറാഖി ജനത കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

' ലോകത്തിലെ ഈ ഭാഗം അതിന്റെ ബഹുസ്വരതയിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും മണ്ണിന്റെയും ഭാഗമാണ് ക്രിസ്ത്യാനികൾ,’ ഇറാഖ് പ്രസിഡണ്ട് പറഞ്ഞു. പശ്ചിമേഷ്യയിൽ ക്രിസ്ത്യൻ വിഭാഗത്തിനെ പുറത്താക്കുന്ന ഭീകരവാദികളുടെ പ്രവൃത്തികൾ മുസ്ലിങ്ങൾക്ക് തന്നെ എതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ പിതാവെന്നറിയപ്പെടുന്ന അബ്രാഹത്തിന് ജനന സ്ഥലമായി ബൈബിള്‍ പരാമര്‍ശിക്കുന്ന ഉര്‍ എന്ന വിശുദ്ധ നഗരത്തിലും മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തും.

2003 അമേരിക്കൻ അധിനേശവും തുടർന്നുണ്ടായ ഭീകരാക്രമണങ്ങളും രാജ്യത്തെ ക്രിസ്ത്യൻ വിഭാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാർപ്പാപ്പയുടെ സമ്മേളനം നടക്കുന്ന നിവനെ പ്രവിശ്യ നേരത്തെ ഐ.എസ് അധീനമേഖലയായിരുന്നു. മേഖലയിലെ ക്രിസ്ത്യൻ വിഭാഗക്കാരുടെ എണ്ണം ഗണ്യമായി ഈ വർഷങ്ങളിൽ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മാർപാപ്പ ഇറാഖിലേക്ക് എത്തുന്നത്.

വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ നാട്ടിലേക്ക് ഫ്രാൻസിസ് മാർപാപ്പാ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.