ടിഎംസിയെ യുഡിഎഫില്‍ ഉടന്‍ എടുക്കില്ല; ഷൗക്കത്തിനെ പിന്തുണച്ച് നിലപാട് വ്യക്തമാക്കുക: പന്ത് അന്‍വറിന്റെ കോര്‍ട്ടിലേക്ക് തിരിച്ചടിച്ച് കോണ്‍ഗ്രസ്

ടിഎംസിയെ യുഡിഎഫില്‍ ഉടന്‍ എടുക്കില്ല; ഷൗക്കത്തിനെ പിന്തുണച്ച് നിലപാട് വ്യക്തമാക്കുക: പന്ത് അന്‍വറിന്റെ കോര്‍ട്ടിലേക്ക് തിരിച്ചടിച്ച് കോണ്‍ഗ്രസ്

കൊച്ചി: പി.വി അന്‍വര്‍ നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) കേരള ഘടകത്തെ യുഡിഎഫ് മുന്നണിയില്‍ ഉടന്‍ എടുക്കില്ല. അന്‍വര്‍ തന്റെ ഇപ്പോഴത്തെ നിലപാട് തിരുത്തുകയും മുന്നണിയുടെ നയം പാലിക്കുകയും ചെയ്താല്‍ മാത്രം ടിഎംസിയെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

എഐസിസി നിര്‍ദേശിച്ചതു പോലെ ടിഎംസിക്ക് അസോസിയേറ്റ് അംഗമായി യുഡിഎഫിന്റെ ഭാഗമാകാമെന്ന നിലപാടില്‍ തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും. അതും അന്‍വറിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. പന്ത് കെസി വേണുഗോപാലിന്റെ കോര്‍ട്ടിലേക്ക് അടിച്ച് അദേഹത്തെ സമ്മര്‍ദ്ദത്തില്‍ പെടുത്താനുള്ള അന്‍വറിന്റെ രാഷ്ട്രീയ നീക്കവും അങ്ങനെ ഫലം കണ്ടില്ല.

അന്‍വറിന്റെ കളിയില്‍ ശ്രദ്ധാപൂര്‍വം മറുനീക്കം നടത്തിയ വേണുഗോപാല്‍ അന്‍വറിനെ സംരക്ഷിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കുകയും ചെയ്തു. ഇതോടെ പന്ത് വീണ്ടും അന്‍വറിന്റെ കോര്‍ട്ടിലായി. സ്വന്തമായി മത്സരിക്കണോ, യുഡിഎഫിനെ പിന്തുണയ്ക്കണോ എന്ന് ഇനി അദേഹമാണ് തീരുമാനിക്കേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അന്‍വര്‍ ഇടത് മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ക്ക് നന്നായറിയാം. മറിച്ചായാല്‍ അന്‍വറിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടും.

അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ തന്നെ കത്രികപ്പൂട്ടിലായ അദേഹം നിലപാട് മയപ്പെടുത്തി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. ഇതിനായി മുതിര്‍ന്ന നേതാക്കളായ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിവര്‍ അന്‍വറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ഓടുന്നതിനും ഒരുമുഴം മുന്‍പേ എറിഞ്ഞതാണ് അന്‍വറിന് വിനയായത്. വി.എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അന്‍വറിന്റെ പരസ്യ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം പല മുതിര്‍ന്ന നേതാക്കളെയും ചൊടിപ്പിച്ചു. അന്‍വര്‍ പറയുന്നയാളെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായി മാറുമെന്ന അഭിപ്രായം പല നേതാക്കളും പങ്കു വച്ചു.

മാത്രമല്ല, വി.എസ് ജോയിക്ക് വേണ്ടി അന്‍വറിനൊപ്പം ജമാ അത്തെ ഇസ്ലാമിയും ശ്രമം നടത്തിയെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. ജമാ അത്തെ ഇസ്ലാമിയുടെ ഇടപെടല്‍ നിലമ്പൂരിലെ മറ്റ് മുസ്ലിം സംഘടനകളുടെ പിന്തുണ നഷ്ടപ്പെടുത്തുമെന്നും പൊതുവില്‍ കിട്ടാവുന്ന നിക്ഷപക്ഷ വോട്ടുകളും നഷ്ടമായേക്കാമെന്നുമുള്ള ആശങ്ക യുഡിഎഫിനിനുള്ളില്‍ ഉയര്‍ന്നു. ഇതും കാര്യങ്ങള്‍ ആര്യാടന്‍ ഷൗക്കത്തിലേക്ക് എത്തിച്ചു.

എന്നാല്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ സംഘടനാ തലത്തില്‍ നല്ല പ്രകടനം കാഴ്ച വച്ച ജോയിക്ക് മികച്ച ഓഫറാണ് നേതാക്കള്‍ നല്‍കിയിട്ടുള്ളത്. ഒന്നുകില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്. അല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള അടുത്ത രാജ്യസഭാ സീറ്റ് നല്‍കും. ഈ സമവായ ഫോര്‍മുലയെ ജോയിയും എതിര്‍ത്തില്ല. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു സമവായ നീക്കം നടന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.