കൊച്ചി: യുഡിഎഫിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറിനെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുല്‍ പോകാന്‍ പാടില്ലായിരുന്നു. ചെയ്തത് തെറ്റാണ്. ഇക്കാര്യത്തില്‍ വിശദീകരണമെന്നും ചോദിക്കില്ല. പക്ഷേ രാഹുലിനെ താന്‍ നേരിട്ട് ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
ഇന്നലെ അര്‍ധ രാത്രിയാണ് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിന്റെ ഒതായിലെ വീട്ടിലെത്തിയത്. രാഹുല്‍ അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്.
അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. ആ തീരുമാനം കണ്‍വീനര്‍ ഔദ്യോഗികമായി അദേഹത്തെ അറിയിച്ചിട്ടുണ്ട്. അന്‍വറിനെ കാണാന്‍ ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ എംഎല്‍എയാണോ ചര്‍ച്ചയ്ക്ക് പോകേണ്ടതെന്നും വി.ഡി സതീശന്‍ ചോദിച്ചു.
മത്സരിക്കണമോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. താന്‍ ആരോടും പത്രിക സമര്‍പ്പിക്കരുതെന്ന് പറയില്ല. ആര്‍ക്കും വേണമെങ്കിലും മത്സരിക്കാം. നിലമ്പൂരില്‍ സിപിഎം കോണ്‍ഗ്രസും തമ്മിലാണ് മത്സരം. രാഷ്ട്രീയമായാണ് ഏറ്റുമുട്ടുന്നത്. ഈ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിചാരണം ചെയ്യും.
നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ തുടക്കം മുതല്‍ സിപിഎം ബിജെപി ധാരണയുണ്ടെന്നും അദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടതോടെയാണ് ബിജെപി നേതൃത്വം ഒടുവില്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.
സിപിഎം നേതൃത്വത്തിന് ബിജെപി നേതാക്കള്‍ നല്‍കിയ ഉറപ്പ് യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ്. ഇത്തവണ ഒരു വോട്ടുപോലും ഭിന്നിക്കില്ല. സംഘടനാപരമായി യുഡിഎഫ് അതിശക്തമാണ്. നിലമ്പൂരില്‍ ആര് മത്സരിച്ചാലും യുഡിഎഫിന്റെ ഒരു വോട്ടുപോലും പോകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.