തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവം: ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി അടക്കം നാല് പേര്‍ അറസ്റ്റില്‍; പിടിയിലായത് വിമാനത്താവളത്തില്‍ നിന്ന്

തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവം: ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി അടക്കം നാല് പേര്‍ അറസ്റ്റില്‍; പിടിയിലായത് വിമാനത്താവളത്തില്‍ നിന്ന്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാല് പേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എയുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാല് പേരെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തില്‍ ആര്‍സിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആര്‍സിബിയുടെ ഐപിഎല്‍ കീരിട നേട്ടത്തിന്റെ ആഘോഷ പരിപാടികള്‍ക്കിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്. സംഭവത്തില്‍ ബംഗളൂരു പൊലീസ് കമ്മിഷണര്‍ ബി. ദയാനന്ദ ഉള്‍പ്പെടെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ പേരില്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പൊലീസ് ഇന്‍സ്പെക്ടര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി. കുഞ്ഞ ഏകാംഗകമ്മിഷന്‍ അന്വേഷിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.