വത്തിക്കാൻ സിറ്റി: പന്തക്കുസ്താ ദിനത്തിൽ ശ്ലീഹന്മാരെ എന്നതുപോലെ, ഭീതിയകറ്റിയും ആന്തരിക ചങ്ങലകൾ പൊട്ടിച്ചും പരിശുദ്ധാത്മാവ് നമ്മെ രൂപാന്തരപ്പെടുത്തുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.
ഞായറാഴ്ച പന്തക്കുസ്താ തിരുനാൾ ദിനത്തിൽ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി 70,000ലധികം പേർ വിശുദ്ധ കുർബാനയിലും മറ്റു ശുശ്രൂഷകളിലും പങ്കെടുത്തു. സഭയിലെ നവമുന്നേറ്റ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ജൂബിലിയാഘോഷങ്ങളും അന്നേദിവസം നടന്നു.
സെഹിയോൻ മാളിക മുറിയിൽ നടന്ന അതേ സംഭവം ഇന്നും നമ്മുടെ ഇടയിൽ പുതുതായി നിറവേറിക്കൊണ്ടിരിക്കുന്നു.
ശക്തമായ കൊടുങ്കാറ്റുപോലെ, ഞെട്ടിക്കുന്ന ഇടിമിന്നൽപോലെ, പ്രകാശിപ്പിക്കുന്ന അഗ്നി പോലെ പരിശുദ്ധാത്മാവിന്റെ ദാനം നമ്മുടെ മേൽ ഇറങ്ങിവരുന്നു - മാർപാപ്പ പറഞ്ഞു. 'അസാധാരണമായ' കാര്യങ്ങളാണ് പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരുടെ ജീവിതത്തിൽ നിറവേറ്റിയതെന്ന് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.
ചങ്ങലകൾ തകരുന്നു
യേശുവിന്റെ മരണത്തെ തുടർന്നുണ്ടായ ഭയവും ദുഃഖവും മൂലം, അടച്ചിട്ട വാതിലുകൾക്കു പിന്നിലൊളിച്ച അപ്പസ്തോലന്മാർക്ക്, പരിശുദ്ധാത്മാവിൻ്റെ ആഗമനത്തോടെ കാര്യങ്ങൾ പുതുതായി കാണുന്നതിനും നടന്ന സംഭവങ്ങളെല്ലാം വ്യാഖ്യാനിക്കുന്നതിനും ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ സാന്നിധ്യം അടുത്തനുഭവിക്കുന്നതിനും സാധിച്ചു - ലിയോ പാപ്പാ വ്യക്തമാക്കി.
തങ്ങൾക്കുണ്ടായിരുന്ന ഭയത്തെ മറികടക്കാനും ആന്തരിക ചങ്ങലകൾ തകർക്കാനും മുറിവുകൾ സുഖപ്പെടുത്താനും പരിശുദ്ധാത്മാവ് അവരെ ശക്തിയായി അഭിഷേകം ചെയ്യുകയും ദൈവത്തിന്റെ അദ്ഭുതപ്രവർത്തികൾ വിവരിക്കാനായി സകലരുടെയും അടുത്തേക്ക് പോകാനുള്ള ധൈര്യം അവർക്ക് നൽകുകയും ചെയ്തു.
അതിരുകൾ തുറക്കുന്ന പരിശുദ്ധാത്മാവ്
ലോകത്തിന്റെ അതിരുകൾ തുറന്നു നൽകുന്നവനാണ് പരിശുദ്ധാത്മാവ്. അവിടുന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കാനുള്ള കഴിവ് നൽകുന്നു. നമ്മോട് എതിർത്തുനിൽക്കുന്ന ശരീരത്തിന്റെയും മനസ്സിന്റെയും ആശയക്കുഴപ്പങ്ങൾ ആത്മാവ് എടുത്തു മാറ്റുകയും അവ മറികടക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു
ഹൃദയങ്ങളുടെ അടഞ്ഞ അതിരുകൾ തുറന്ന് പരിശുദ്ധാത്മാവ് കടന്നുവരുന്നു എന്നതാണ് പന്തക്കുസ്തായുടെ ഏറ്റവും വാചാലമായ സന്ദേശം. അവിടുത്തെ സാന്നിധ്യം നമ്മുടെ കഠിന ഹൃദയത്തെയും സങ്കുചിത മനസ്സിനെയും സ്വാർത്ഥതയെയും നമ്മെ തളച്ചിടുന്ന ഭയത്തിന്റെ ചങ്ങലയെയും ഛിന്നഭിന്നമാക്കുന്നു. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളിലും പരിശുദ്ധാത്മാവ് അതിരുകൾ തുറക്കുന്നു. അവിടുത്തെ ആഗമനം നമുക്ക് ഒരു 'വെല്ലുവിളി' കൂടിയാണ് - ലിയോ മാർപാപ്പ അഭിപ്രായപ്പെട്ടു.
സഭയുടെ നിർണായകമായ മാനദണ്ഡം
നാം ഉത്ഥിതനായ കർത്താവിൻ്റെ യഥാർത്ഥ സഭയും പന്തക്കുസ്തായുടെ ശിഷ്യന്മാരുമാണെന്ന് പരിശുദ്ധാത്മാവ് നമ്മെ ഓർമ്മപ്പെടുത്തുന്നു. നമുക്കിടയിൽ അതിരുകളോ ഭിന്നതകളോ ഇല്ല. സംഭാഷണങ്ങളും പരസ്പരമുള്ള അംഗീകാരവും വൈവിധ്യങ്ങൾക്കിടയിലുള്ള യോജിപ്പുമുണ്ടെങ്കിൽ, അത് എല്ലാവരെയും സ്വാഗതം ചെയ്യുന്നതും ആഥിത്യമരുളുന്നതുമായ ഒരു ഇടമാക്കി സഭയെ മാറ്റും.
പന്തക്കുസ്തായിലൂടെ നവീകരണം
ദൈവീക 'ശ്വാസമായ' പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ ഒന്നിപ്പിച്ച്, മറ്റുള്ളവരെ സഹോദരീസഹോദരന്മാരായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. തടസ്സങ്ങളും, നിസ്സംഗതയുടെയും വിദ്വേഷത്തിന്റെയും മതിലുകളും അവിടുന്ന് തകർക്കുന്നു. പന്തക്കുസ്തയുടെ അനുഭവം സഭയെയും ലോകത്തെയും നവീകരിക്കുന്നു.
ആത്മാവിൻ്റെ ശക്തമായ കാറ്റ് നമ്മുടെമേൽ വീശട്ടെ! അങ്ങനെ ഹൃദയത്തിന്റെ അതിരുകൾ തുറക്കാനും ദൈവത്തെ കണ്ടുമുട്ടാനും സ്നേഹത്തിൻ്റെ ചക്രവാളങ്ങൾ വിശാലമാക്കാനും സമാധാനം പുലരുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾ തുടരാൻ നമുക്ക് ഇടയാകട്ടെ! ഈ പ്രാർത്ഥനാശംസയോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.