ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് എത്തുമ്പോള്‍ എണ്ണ വില കുതിച്ചുയരുന്നു.
ബ്രെന്റ് ക്രൂഡ് ഓയില്‍ വില 76 ഡോളറും കടന്നതോടെ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ഇന്ന്, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 0.64 ശതമാനം വരെ ഉയര്‍ന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്നത്തെ എണ്ണ വില. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ കഴിഞ്ഞ വ്യാപാര സെഷനില്‍ 4.4 ശതമാനം വര്‍ധിച്ച് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ഇറാനും ഇസ്രയേലും സൈനിക ആക്രമണങ്ങള്‍ തുടരുന്നതോടെ ആഗോള വിപണികളില്‍ ദീര്‍ഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം മുടങ്ങിയാല്‍ എണ്ണ വില നിയന്ത്രണാതീതമാകും. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്.
ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഇറാന് വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസവും ഇന്ത്യയെയും ദോഷകരമായി ബാധിക്കും. ഈ പ്രധാന പാത തടയുമെന്ന് മുന്‍പ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.