ചൈനയില്‍ നിന്ന് ഇറാനിലേക്ക് പറന്ന് ബോയിങ് 747 വിമാനങ്ങള്‍; ആയുധങ്ങളോയെന്ന് സംശയം?

ചൈനയില്‍ നിന്ന് ഇറാനിലേക്ക് പറന്ന് ബോയിങ് 747 വിമാനങ്ങള്‍; ആയുധങ്ങളോയെന്ന് സംശയം?

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ അയവില്ലാതെ തുടരുന്നതിനിടെ മൂന്ന് ബോയിങ് 747 ചരക്ക് വിമാനങ്ങള്‍ ചൈനയില്‍ നിന്ന് ഇറാനിലേക്ക് പറന്നത് സംശയത്തിന് ഇടനല്‍കിയിരിക്കുകയാണ്. വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഈ വിമാനങ്ങളില്‍, ഇസ്രയേലിനെതിരെ ഇറാന് വിന്യസിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ്‌ലോകരാജ്യങ്ങള്‍. അതിനേക്കാളുപരി ചൈന എന്തിന് ഇറാനെ സഹായിക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈ മൂന്ന് വിമാനങ്ങള്‍ മൂന്ന് ദിവസങ്ങളിലായാണ് ടെഹ്‌റാനില്‍ എത്തിയത്. ഇറാന് നേരെ ഇസ്രയേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമായ ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈനയില്‍ നിന്നും പുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയുമായാണ് ഇറാനില്‍ എത്തിയത്. മൂന്ന് വിമാനങ്ങളും ഒരേ റൂട്ടിലാണ് പറന്നത്- വടക്കന്‍ ചൈനയിലൂടെ പടിഞ്ഞാറോട്ട് കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ വ്യോമ മേഖലകളിലൂടെ ആയിരുന്നു സഞ്ചാരം.

പിന്നീട് ഈ വിമാനങ്ങള്‍ ഇറാന് സമീപം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മൂന്ന് വിമാനങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്‌സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും യൂറോപ്പിനടുത്തേക്ക് പോയില്ല. ചൈനയും ഇറാനും തന്ത്രപരമായ പങ്കാളികളാണ്. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ഇരുരാജ്യങ്ങളിലേയും നേതൃത്വം ഒറ്റക്കെട്ടാണ്. ചൈന ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാനാണ് നല്‍കുന്നത്. പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്ക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ നിരോധനം നേരിടുന്ന ഇറാന്‍ അസംസ്‌കൃത എണ്ണ രഹസ്യമായാണ് ചൈനയ്ക്ക് നല്‍കുന്നതെന്ന് പറയപ്പെടുന്നു. 'ഡാര്‍ക്ക് ഫ്‌ലീറ്റ്' എന്ന് വിളിക്കപ്പെടുന്ന ടാങ്കറുകള്‍ വഴിയാണ് ഇത് ചെയ്യുന്നത്. ഈ ടാങ്കറുകളുടെ ട്രാന്‍സ്പോണ്ടറുകള്‍ എപ്പോഴും ഓഫ് ചെയ്യപ്പെട്ടിരിക്കും. ഇറാനില്‍ നിന്നുള്ള ഭൂരിഭാഗം എണ്ണയും ഖാര്‍ഗ് ദ്വീപ് വഴി ഷാന്‍ഡോംങ് മേഖലയിലെ ചെറിയ ചൈനീസ് 'ടീപോട്ട്' റിഫൈനറികളാണ് വാങ്ങുന്നത്.
ഇറാനെ ചൈന സഹായിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ഇറാനു ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈല്‍ സാമഗ്രികള്‍ ചൈന നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.