ടെൽ അവീവ്: രണ്ട് റെല്യൂഷണറി ഗാർഡ്സ് കമാന്‍ഡർമാരെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഒക്ടോബർ ഏഴിലെ ആക്രമണങ്ങളുടെ സൂത്രധാരനായ സയീദ് ഇസാദിയും, ബെഹ്‌നാം ഷഹ്‌രിയാരിയുമാണ് കൊല്ലപ്പെട്ടത്.
ഇറാനിയൻ നഗരമായ ഖുമിലെ അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണത്തില്‍ സയീദ് ഇസാദിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. "ഇസ്രയേൽ ഇന്റലിജൻസിന്റെയും വ്യോമസേനയുടെയും വലിയ നേട്ടം" എന്നാണ് സയീദ് ഇസാദിയുടെ മരണത്തെ കാറ്റ്സ് വിശേഷിപ്പിച്ചത്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ സൂത്രധാരനാണ് സയീദ് ഇസാദി. ഹമാസിന് ധനസഹായവും ആയുധവും നൽകിയത് ഇസാദി ആണെന്ന് കാറ്റ്സിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഖോറമാബാദിലെ ആക്രമണങ്ങളിൽ തങ്ങളുടെ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോർട്ടുകളില്‍ യുഎസ്, ബ്രിട്ടീഷ് ഉപരോധ പട്ടികയിൽ ഉൾപ്പെട്ട ഇസാദിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന മറ്റൊരു ആക്രമണത്തിലാണ് ഐആർജിസി ഖുദ്സ് ഫോഴ്സ് യൂണിറ്റ് 190ന്റെ കമാൻഡറായ ബെഹ്‌നാം ഷഹ്‌രിയാരി കൊല്ലപ്പെട്ടത്. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികൾ എന്നിവയ്ക്ക് രഹസ്യമായി ആയുധങ്ങൾ കൈമാറിയിരുന്നത് ഷഹ്‌രിയാരിയുടെ നേതൃത്വത്തിലുള്ള ഖുദ്സ് ഫോഴ്സ് യൂണിറ്റ് 190 ആണ്.
2009 മുതല്‍ ബെഹ്‌നാം ഷഹ്‌രിയാരിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍. ഇന്നലെ രാത്രി വൈകി ഇസ്രയേലിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെ ഒരു കാറിൽ സഞ്ചരിക്കുമ്പോഴാണ് ഷഹ്‌രിയാരിയെ ഇസ്രയേല്‍ പ്രതിരോധ സേന കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.