സ്വദേശിവല്‍ക്കരണം: സമയപരിധി 30 ന് അവസാനിക്കും; പ്രവാസികള്‍ക്ക് തിരിച്ചടി

സ്വദേശിവല്‍ക്കരണം: സമയപരിധി 30 ന് അവസാനിക്കും; പ്രവാസികള്‍ക്ക് തിരിച്ചടി

അബുദാബി: യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള സമയപരിധി 30 ന് അവസാനിക്കും. അഞ്ച് ദിവസത്തിനകം സ്വദേശിയെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നു മുതല്‍ പരിശോധന ഊര്‍ജിതമാക്കും.

സ്വദേശിവല്‍ക്കരണത്തില്‍ കൃത്രിമം കാട്ടുന്ന കമ്പനിക്ക് ആദ്യ തവണ ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തും. ആവര്‍ത്തിച്ചാല്‍ മൂന്ന് ലക്ഷവും മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹവുമാണ് പിഴ. 2022 മുതല്‍ 2025 ഏപ്രില്‍ വരെ 2200 നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസില്‍ 80 ശതമാനം ഇളവ് നല്‍കുന്നതിന് പുറമെ സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ മുന്‍ഗണനയും നല്‍കും.

അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാര്‍ഥം ആറ് മാസത്തില്‍ ഒരിക്കല്‍ (ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍) ഒരു ശതമാനം വീതം സ്വദേശികളെ നിയമിക്കാന്‍ നല്‍കിയ കാലാവധിയാണ് ഈ 30 ന് അവസാനിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ആറ് ശതമാനവും ഈ വര്‍ഷത്തെ രണ്ട് ശതമാനവും ചേര്‍ത്ത് ഡിസംബറോടെ എട്ട് ശതമാനം സ്വദേശിവല്‍ക്കരണമാണ് ഈ വിഭാഗം കമ്പനികള്‍ നടത്തേണ്ടത്.

2026 ലെ രണ്ട് ശതമാനം കൂടി ചേര്‍ത്താല്‍ നാഫിസ് പദ്ധതിയുടെ ആദ്യഘട്ടമായ പത്ത് ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകും. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് സ്വകാര്യ മേഖലയിലെ 28,000 കമ്പനികളിലായി 1.41 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.