നിയമവിരുദ്ധം: സിന്ധു നദീജല കരാര്‍സംബന്ധിച്ച ആര്‍ബിട്രേഷന്‍ കോടതി വിധി തള്ളി ഇന്ത്യ

നിയമവിരുദ്ധം: സിന്ധു നദീജല കരാര്‍സംബന്ധിച്ച ആര്‍ബിട്രേഷന്‍ കോടതി വിധി തള്ളി ഇന്ത്യ

ഹേഗ്: ജമ്മു കാശ്മീരിലെ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. പാകിസ്ഥാനുമായി തര്‍ക്ക പരിഹാരത്തിനായുള്ള ഈ സംവിധാനം തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

കിഷന്‍ഗംഗ, റാറ്റ്ലെ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് പാകിസ്ഥാന്‍ ഉന്നയിച്ച എതിര്‍പ്പുകളുമായി ബന്ധപ്പെട്ട കേസില്‍ പുറപ്പെടുവിച്ച വിധിയെ ഇന്ത്യ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഏറ്റവും പുതിയ ഈ പ്രഹസനം, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു ശ്രമമാണെന്നും ഇന്ത്യ പ്രതികരിച്ചു.

സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം തര്‍ക്കത്തിന്മേലുള്ള തങ്ങളുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിധി കക്ഷികള്‍ക്ക് ബാധകമാണെന്നും ആര്‍ബിട്രേഷന്‍ കോടതി പറഞ്ഞു. സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ പ്രകാരം രണ്ട് പദ്ധതികളുടെ രൂപകല്‍പ്പനയെ കുറിച്ച് പാകിസ്ഥാന്‍ എതിര്‍പ്പ് ഉന്നയിച്ചതിന് ശേഷം പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ നടത്തുന്ന നടപടിക്രമങ്ങളെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

1960-ലെ സിന്ധു നദീജല കരാര്‍ പ്രകാരം സ്ഥാപിതമായതാണ്‌ ആര്‍ബിട്രേഷന്‍ കോടതി. ജമ്മു കാശ്മീരിലെ ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശത്തിലെ കിഷന്‍ഗംഗ, റാറ്റ്ലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട്‌ പാകിസ്ഥാന് വാരിക്കോരി കൊടുക്കാനുള്ള ശ്രമമാണ് ഈ വിധിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പേരിന് വേണ്ടിയുള്ള കോടതിയുടെ രൂപീകരണം തന്നെ സിന്ധു നദീജല കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും അതിനാല്‍ കോടതി എടുക്കുന്ന ഏതൊരു തീരുമാനവും നിയമവിരുദ്ധമാണെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ഏപ്രില്‍ 22 ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ 1960 ലെ സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.