ഫ്‌ളോറിഡ: ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ശുക്ല അടക്കമുള്ള സംഘാംഗങ്ങളെല്ലാം അവരെ ചുമതലപ്പെടുത്തിയ ശാസ്ത്ര ദൗത്യങ്ങളില്‍ വ്യാപൃതരായിരിക്കുകയാണെന്ന് ആക്സിയം സ്പേസ് അറിയിച്ചു.
നിലയത്തിലെ ലൈഫ് സയന്‍സസ് ഗ്ലവ് ബോക്സില്‍ (എല്‍എസ്ജി) മയോജെനസിസ് പരീക്ഷണത്തിനായി ശുഭാംശു ശുക്ല സമയം ചെലവഴിച്ചതായി ആക്സിയം സ്പേസ് പറഞ്ഞു. ബഹിരാകാശത്തെ അസ്ഥിപേശീ ശോഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുകയാണ് ലക്ഷ്യം.
ഇതടക്കം വിവിധ ഇന്ത്യന്‍ ലബോറട്ടറികളില്‍ നിന്നുള്ള ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ നടത്തുക. ബംഗളുരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെല്‍ സയന്‍സ് ആന്റ് റിജനറേറ്റീവ് മെഡിസിന് (ഇന്‍സ്റ്റെം) വേണ്ടിയാണ് മയോജെനസിസ് പരീക്ഷണം നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിലൂടെ ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന അസ്ഥിപേശികളുടെ ശോഷണം ഉള്‍പ്പടെയുള്ള അവസ്ഥകള്‍ പരിഹരിക്കുന്നതിന് ചികിത്സകള്‍ വികസിപ്പിക്കാനാവും. ഒപ്പം ഭൂമിയിലുള്ളവര്‍ക്കും പേശീ നശീകരണം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവും.
ഇന്ത്യയില്‍ നിന്നുള്ള മൈക്രോ ഗ്രാവിറ്റി പരീക്ഷണ ദൗത്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഐഎസ്ആര്‍ഒ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ബഹിരാകാശ നിലയ പദ്ധതികളില്‍ അതിനുള്ള അവസരം ഒരുക്കാനുമാവും.
ഏഴ് പരീക്ഷണങ്ങള്‍ക്ക് പുറമെ ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് അഞ്ച് ശാസ്ത്ര പരീക്ഷണങ്ങളും രണ്ട് ഇന്‍ ഓര്‍ബിറ്റ് സ്റ്റെം (ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിത ശാസ്ത്രം) ഡെമോണ്‍സ്ട്രേഷനുകളും നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.