യുഎഇയില്‍ മലയാളി യുവതി ജന്മദിനത്തില്‍ തൂങ്ങി മരിച്ചു; ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

യുഎഇയില്‍ മലയാളി യുവതി ജന്മദിനത്തില്‍ തൂങ്ങി മരിച്ചു; ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാര്‍ജ: യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. ജന്മദിനത്തിലാണ് യുവതി ജീവനൊടുക്കിയത്. ദുബൈയിലെ കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.

ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നു. ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും അതുല്യ സഹോദരിക്ക് അയച്ച് നല്‍കിയിരുന്നു. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മകളെ കൊന്ന് അതേ കയറില്‍ കെട്ടിത്തൂങ്ങുകയായിരുന്നു വിപഞ്ചിക. വൈഭവിയുടെ മൃതദേഹം ഇന്നലെ ദുബായ് ജബല്‍ അലിയില്‍ സംസ്‌കരിച്ചു. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.