വിപ്ലവ സൂര്യന്‍ അസ്തമിച്ചു; വി.എസ് ഇനി ജ്വലിക്കുന്ന ഓര്‍മ്മ

വിപ്ലവ സൂര്യന്‍ അസ്തമിച്ചു; വി.എസ് ഇനി ജ്വലിക്കുന്ന ഓര്‍മ്മ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഇതിഹാസ കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. ഇന്ന് വൈകിട്ട് 3.20ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും മക്കളുമടക്കമുള്ള ഉറ്റ ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ നില അതീവഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാളായി വീട്ടില്‍ വിശ്രമത്തിലായിരുന്ന വി.എസിന് ഹൃദയാഘാതം ഉണ്ടായതോടെ ജൂണ്‍ 23ന് രാവിലെയാണ് എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന അദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

വിവിധ സ്പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി വരികയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എസ് രാമചന്ദ്രന്‍പിള്ള, കെഎന്‍ ബാലഗോപാല്‍, വീണാ ജോര്‍ജ്, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു ജനനം. നാ്ു വയസുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസില്‍ അച്ഛനും മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച വിഎസ്, ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.

നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938 ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് 1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. അച്യുതാനന്ദനില്‍ നല്ലൊരു കമ്യൂണിസ്റ്റുകാരനുണ്ടെന്ന് കണ്ടെത്തിയത് പി. കൃഷ്ണപിള്ളയായിരുന്നു. പാര്‍ട്ടി വളര്‍ത്താനായി അച്യുതാനന്ദനെ അദേഹം കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്ന് അച്യുതാനന്ദന്‍ വളര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃ നിരയിലേക്കായിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവേ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറില്‍ ഒളിവിലിരുന്നു. പിന്നീട് അറസ്റ്റിലായ അദേഹത്തിന് ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. തുടര്‍ന്ന് നാല് വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.1952 ല്‍ വി.എസ്.അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1954 ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായ വി.എസ് 1956 ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964 ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളാണ് വി.എസ്. അച്യുതാനന്ദന്‍.

ഭാര്യ: കെ.വസുമതി, മക്കള്‍: വി.എ.അരുണ്‍കുമാര്‍, ഡോ. വി വി ആശ. മരുമക്കള്‍: ഡോ. രജനി ബാലചന്ദ്രന്‍, ഡോ. വി.തങ്കരാജ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.