ഹിജാബ് വിവാദം: മന്ത്രി നടപടിക്ക് നിര്‍ദേശിച്ചത് രമ്യമായി പരിഹരിച്ച വിഷയത്തിലെന്ന് സ്‌കൂള്‍ അധികൃതര്‍

ഹിജാബ് വിവാദം:   മന്ത്രി നടപടിക്ക് നിര്‍ദേശിച്ചത് രമ്യമായി പരിഹരിച്ച വിഷയത്തിലെന്ന്  സ്‌കൂള്‍ അധികൃതര്‍

'സ്‌കൂളില്‍ ഒട്ടേറെ മുസ്ലിം കുട്ടികള്‍ പഠിക്കുന്നുണ്ട്. അവരെല്ലാം സ്‌കൂളിലെ യൂണിഫോം നിബന്ധനകള്‍ പാലിക്കുന്നുണ്ട്'.

കൊച്ചി: വിവാദമായ ഹിജാബ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന. സ്‌കൂള്‍ മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അയച്ചിട്ടുണ്ടെന്ന് ഇന്നു രാവിലെ ഡിഡി ഓഫീസില്‍ നിന്നും വാട്സ് ആപ്പ് സന്ദേശം ലഭിച്ചു.

മെയിലിന് ഉടന്‍ തന്നെ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഡിഡിഇ ഓഫീസിനെ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് സ്‌കൂളിന്റെ മെയില്‍ ഐഡിയില്‍ കത്ത് ലഭിക്കുന്നത്. തുടര്‍ന്ന് രാവിലെ 11 ന് മറുപടി നല്‍കിയതായും സിസ്റ്റര്‍ ഹെലീന പറഞ്ഞു.

ഡിഡിഇ ഓഫീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിലുള്ളത് സത്യവിരുദ്ധമായ കാര്യമാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും സ്‌കൂളിന്റെ കൈവശമുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ അത് അങ്ങനെ പോകട്ടെ എന്നാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്.

യൂണിഫോമിനെ സംബന്ധിച്ച് 2018 ലെ ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. മാനേജ്മെന്റ് ലെവലിലാണ് അതു നിശ്ചയിക്കേണ്ടത് എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

എന്തായാലും സ്‌കൂളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ന്നും പിന്തുടരാനാണ് മാനേജ്മെന്റ് തീരുമാനം. കുട്ടിയെ ഒരിക്കലും പുറത്താക്കിയിട്ടില്ല. കുട്ടി ഇപ്പോഴും സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സ്‌കൂളില്‍ ഒട്ടേറെ മുസ്ലിം കുട്ടികള്‍ പഠിക്കുന്നുണ്ട്.

അവരെല്ലാം സ്‌കൂളിലെ യൂണിഫോം നിബന്ധനകള്‍ പാലിക്കുന്നുണ്ട്. സ്‌കൂളിന്റെ നിയമത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ ഉടന്‍ തന്നെ കാണുമെന്ന് സിസ്റ്റര്‍ ഹെലീന വ്യക്തമാക്കി.

മതേതര രാജ്യമാണ് നമ്മുടേത്. സ്‌കൂളില്‍ എല്ലാ കുട്ടികളും തുല്യരാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇന്നലെ സ്‌കൂള്‍ മാനേജ്മെന്റും മാതാപിതാക്കളും തമ്മില്‍ വിഷയം രമ്യമായി പരിഹരിച്ച വിഷയത്തിലാണ് മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് സ്‌കൂളിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ. വിമല കുറ്റപ്പെടുത്തി.

അമ്മയും കുഞ്ഞും തമ്മിലുള്ള പ്രശ്നം എങ്ങനെ മനോഹരമായി പരിഹരിക്കാമോ, ആ രീതിയില്‍ പരിഹരിക്കുന്ന, ഒത്തുതീര്‍പ്പാകുന്ന സമയത്താണ് സര്‍ക്കാരില്‍ നിന്നും മാനേജ്മെന്റിന് കത്തു ലഭിക്കുന്നത്. സ്‌കൂളിന്റെ നിയമം പാലിക്കുമെന്നും വര്‍ഗീയത ആളിക്കത്തിക്കുന്ന ഒരു നടപടിക്കും ഇല്ലെന്ന് കുട്ടിയുടെ പിതാവ് ഇന്നലെ വ്യക്തമാക്കിയതുമാണ്.

ഈ കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്ന കാര്യമാണെന്ന് കേരള, കര്‍ണാടക ഹൈക്കോടതി വിധികള്‍ പരിശോധിച്ചാല്‍ മനസിലാകും. മന്ത്രി കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിട്ടില്ല. കുട്ടിയെ സ്‌കൂളില്‍ നിന്നും പറഞ്ഞു വിട്ടെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.

കുട്ടി ക്ലാസില്‍ ഹാജരായതിന്റെയും ആര്‍ട്സ് ഡേയില്‍ പങ്കെടുത്തതിന്റെയും ദൃശ്യങ്ങള്‍ സ്‌കൂളിന്റെ കൈവശമുണ്ട്. മറ്റു ചില മുസ്ലിം കുട്ടികളോട് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദപ്പെടുത്തിയെന്ന് ചില രക്ഷിതാക്കള്‍ പറയുന്ന ദൃശ്യങ്ങളും സ്‌കൂളിന്റെ കൈവശമുണ്ട്. വിഷയത്തില്‍ മന്ത്രിയുടെ തെറ്റായ ധാരണ മാറ്റണമെന്ന് ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.