കോയമ്പത്തൂര്‍: മുട്ട ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉല്‍പാദക കേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ മൊത്ത വില ഒന്നിന് 6.05 രൂപയായി. മുട്ട വില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാമക്കലില്‍ മുട്ടയുടെ വില 5.70 രൂപയില്‍ കൂടുന്നത് ഇത്തവണയാണ്. കോഡിനേഷന്‍ കമ്മിറ്റിയുടെ വില വിവര പട്ടിക പ്രകാരം നവംബര്‍ ഒന്നിന് നാമക്കലില്‍ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും വില കൂടി 15 ന് 5.90 രൂപയായി. 17 ന് അത് ആറ് രൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി.
2021 ല്‍ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022 ല്‍ 5.35, 2023 ല്‍ 5.50, 2024 ല്‍ 5.65 എന്നിങ്ങനെ ആയിരുന്നു വില.
ആഭ്യന്തര വിപണി ശക്തമായതും ഉല്‍പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ കാരണമെന്നാണ് പറയുന്നത്. തൊട്ടടുത്ത പ്രധാന ഉല്‍പാദന കേന്ദ്രങ്ങളായ ഹൈദരാബാദില്‍ 6.30 രൂപയും വിജയവാഡയില്‍ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ നാമക്കലില്‍ നിന്ന് കൂടുതല്‍ മുട്ട വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയര്‍ ഇനിടയാക്കിയത്.
അതേസമയം കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്‍പന വില 7.50 രൂപ ആയിട്ടുണ്ട്. നാമക്കലില്‍ നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്ത വ്യാപാരികള്‍ക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപയ്ക്ക് വില്‍ക്കും. ഇത് സാധാരണ കടകളിലെത്തുമ്പോള്‍ 7.50 രൂപ ആകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.