ന്യൂഡല്‍ഹി: പൈലറ്റ് ക്ഷാമംമൂലം ആയിരത്തിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നാണ് വിവരം. വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ച് വരുത്തിയിരുന്നു. ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് 850 ല്‍ താഴെ സര്‍വീസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച ആയിരത്തിലേറെ സര്‍വീസുകളും റദ്ദാക്കിയിരുന്നു.
ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി എട്ടിന് മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നും കേന്ദ്രം ഉത്തരവിട്ടു. റീ ഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്നിന് പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. അസാധാരണമായ യാത്രാ പ്രതിസന്ധി കണക്കിലെടുത്താണിത്.
ഡിജിസിഎ നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10 നും 15 നും ഇടയില്‍ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. ഇന്‍ഡിഗോ സംഭവം അന്വേഷിക്കാനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നാലംഗ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.