ഇസ്ലാമബാദ്: പാകിസ്ഥാന്‍ സൈന്യവും തീവ്രവാദ സംഘടനയുമായുള്ള ബന്ധം വെളിപ്പെടുത്തി ലഷ്‌കറെ ത്വയ്ബ നേതാവ് സൈഫുള്ള കസൂരി. പാക് സൈനികരുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്ക് സ്ഥിരമായി ക്ഷണം ലഭിക്കാറുണ്ടെന്നും സൈനികരുടെ മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പോകാറുണ്ടെന്നുമായിരുന്നു കസൂരിയുടെ വെളിപ്പെടുത്തല്‍.
പാകിസ്ഥാനിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ സൈഫുള്ള കസൂരി.
മാത്രമല്ല ഇന്ത്യക്ക് തന്നെ ഭയമാണെന്നും കസൂരി പറഞ്ഞു. പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നശിപ്പിച്ചുവെന്ന് കസൂരി സമ്മതിച്ചു. തീവ്രവാദികളുടെ ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ട ആക്രമണത്തിലൂടെ ഇന്ത്യ വലിയ തെറ്റ് ചെയ്തുവെന്നും കസൂരി പറഞ്ഞു. കാശ്മീരിനോടുള്ള സംഘടനയുടെ താല്‍പര്യം പരസ്യമായി ആവര്‍ത്തിക്കുകയും കാശ്മീര്‍ ദൗത്യത്തില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന ആരോപണം തന്നെ പ്രശസ്തനാക്കിയെന്ന് പ്രസംഗിച്ച വ്യക്തിയാണ് കസൂരി.
തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പാക് സര്‍ക്കാര്‍ ലോക രാജ്യങ്ങളോട് ആവര്‍ത്തിച്ചു നടത്തിയ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമാണ് കസൂരിയുടെ വെളിപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.