സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍; രാപ്പകല്‍ സമരവേദിയിലെത്തി അംഗത്വം സ്വീകരിച്ചു

സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍; രാപ്പകല്‍ സമരവേദിയിലെത്തി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് മുന്‍ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍. കെപിസിസിയുടെ രാപ്പകല്‍ സമരവേദിയിലേക്കെത്തിയ ഐഷ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

മൂന്ന് തവണ കൊട്ടാരക്കര എം.എല്‍.എ ആയിയിരുന്നു. അഞ്ച് വര്‍ഷത്തോളമായി സി.പി.എമ്മുമായി അകല്‍ച്ചയിലായിരുന്ന അവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നേരത്തെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ആക്രമണം ഉറപ്പാണ്. വര്‍ഗ വഞ്ചക എന്ന പേര് ഉള്‍പ്പെടെ കേള്‍ക്കേണ്ടി വരും. മനുഷ്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. സിപിഎം തന്നെ വളരെയധികം വിഷമിപ്പിച്ചു. അധികാര മോഹിയല്ലെന്നും ഒരു പി.ആര്‍ വര്‍ക്കിനും പോയിട്ടില്ലെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണത്തിനെത്തിയിരുന്നു. അന്ന് ഐഷയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. സ്വാഗതം ആശംസിച്ച കോണ്‍ഗ്രസ് ഭാരവാഹി സി.എന്‍ നന്ദകുമാര്‍ ഇവരെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാനല്ല എത്തിയതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാനാണെന്നായിരുന്നു അന്ന് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നിരുന്നു.

2006 ല്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ തോല്‍പിച്ചായിരുന്നു കൊട്ടാരക്കരയില്‍ ഐഷയുടെ ആദ്യ ജയം. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. എംഎല്‍എ കാലാവധി കഴിഞ്ഞ ശേഷം പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണെന്നായിരുന്നു ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പാര്‍ട്ടി നേതൃത്വം നല്‍കിയ വിശദീകരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കമ്മിറ്റികളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടി കത്ത് നല്‍കിയിരുന്നതായും ഇത് കണക്കിലെടുത്താണ് ഒഴിവാക്കിയതെന്നുമാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.