പാക്കിസ്ഥാന് തിരിച്ചടി: ഇസ്ലാമബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; കരാറില്‍ നിന്ന് പിന്‍മാറി

പാക്കിസ്ഥാന് തിരിച്ചടി: ഇസ്ലാമബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; കരാറില്‍ നിന്ന് പിന്‍മാറി

തീരുമാനം യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ

ദുബായ്: ഇസ്ലാമബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള കരാറില്‍ നിന്ന് യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതല്‍ ചര്‍ച്ചയിലായിരുന്ന കരാറാണ് ഇപ്പോള്‍ ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് പിന്നാലെയാണ് നീക്കം.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തതാണ് കരാര്‍ ഉപേക്ഷിക്കാന്‍ കാരണമെന്നാണ് പാക്കിസ്ഥാന്‍ ദിനപത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വര്‍ധിച്ച് വരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട്. യമന്‍ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതകളുണ്ട്. പാക്കിസ്ഥാന്‍ സൗദി അറേബ്യയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളിലാണ്. യുഎഇ ആണെങ്കില്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കുകയാണ്. എന്നിരുന്നാലും കരാര്‍ തകരാനുള്ള രാഷ്ട്രീയ കാരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

സൗദി അറേബ്യയുമായി ചേര്‍ന്ന് 'ഇസ്ലാമിക് നാറ്റോ' സഖ്യം രൂപീകരിക്കാനാണ് പാക് ശ്രമം. 2025 സെപ്റ്റംബറില്‍ പാക്കിസ്ഥാനും സൗദിയും ഒപ്പിട്ട പ്രതിരോധ കരാര്‍ പ്രകാരം ഒരാള്‍ക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. അതേസമയം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പിടുകയാണ്.

പ്രതിവര്‍ഷം യുഎഇയില്‍ നിന്ന് അഞ്ച് ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വാങ്ങാനുള്ള കരാറിലാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒപ്പിട്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും (എച്ച്പിസി) അബുദാബി നാഷനല്‍ ഓയില്‍ കമ്പനി ഗ്യാസുമായാണ് (അഡ്‌നോക് ഗ്യാസ്) 10 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. 2028 മുതലാണ് എല്‍എന്‍ജി ലഭിക്കുക.

ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും വര്‍ധിച്ച് വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനും കരാര്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും തീരുമാനിച്ചിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ 900 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടത് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാക്കിസ്ഥാന്റെ വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎഇ സുരക്ഷാ പ്രശ്‌നങ്ങളും പാക്കിസ്ഥാനിലെ ഭരണപരമായ കെടുകാര്യസ്ഥതയും കാരണം ഇപ്പോള്‍ അകലം പാലിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.