ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ജസ്മാന്‍ സെഖോണ്‍ (27) ആണ് കൊല്ലപ്പെട്ടത്. സറേയിലെ സള്ളിവന്‍ ഹൈറ്റ്സിലെ ടൗണ്‍ഹൗസ് കോംപ്ലക്‌സില്‍ രാത്രിയില്‍ ഉണ്ടായ വെടിവെപ്പിലാണ് യുവാവ് വെടിയേറ്റ് മരിച്ചത്.
സറേയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ വെടിവെപ്പാണിത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന വ്യക്തിയാണ് ജസ്മാന്‍ സെഖോണ്‍ എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഇത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം വിലയിരുത്തുന്നത്.
ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം അനുസരിച്ച് കറുത്ത നിറത്തിലുള്ള എസ്‌യുവി കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ജസ്മാനെ ആക്രമിച്ചത്. വാഹനത്തില്‍ നിന്നിറങ്ങിയ രണ്ട് പേര്‍ ജസ്മാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു വാഹനം പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി അക്രമികള്‍ വാഹനം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സറേയില്‍ വര്‍ധിച്ച് വരുന്ന വെടിവെപ്പ് സംഭവങ്ങള്‍ പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ കനേഡിയന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.