ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യസ്ഥത എന്ന വാക്ക് ഉപയോഗിക്കാതെ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്നും എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നുമായിരുന്നു ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
നാളെ ഇന്ത്യ ഈ വിഷയത്തില്‍ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാധ്യതയെ തള്ളിക്കളയാന്‍ കഴിയില്ല. പ്രധാനമന്ത്രി ഇരുപക്ഷത്തോടും യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നയതന്ത്രപരമായ കാര്യങ്ങളില്‍ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് വളരെ സന്തുലിതമായ സമീപനമാണ് ഉള്ളതെന്നായിരുന്നു പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തോട് രാജ്നാഥ് സിങ് പ്രതികരിച്ചത്.
കൂടാതെ ഇന്ത്യയുടെ സന്തുലിതമായ നയതന്ത്ര സമീപനം രാജ്‌നാഥ് സിങ് എടുത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാധാനപരമായ പരിഹാരത്തിനായി റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയതായും അദേഹം പറഞ്ഞു. വര്‍ധിച്ച് വരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയുടെ തുടര്‍ച്ചയായ നാവിക നീക്കങ്ങളെക്കുറിച്ചും അദേഹം സൂചിപ്പിച്ചു. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനും ഇറാന്‍ ഉപരോധത്തിനും ശേഷം നിരവധി ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് പോയതായും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.