ഡ്രോണ്‍ ആക്രമണവും സൈനിക അട്ടിമറി സാധ്യതയും; പുടിന്‍ കഴിയുന്നത് ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ടുകള്‍

ഡ്രോണ്‍ ആക്രമണവും സൈനിക അട്ടിമറി സാധ്യതയും; പുടിന്‍ കഴിയുന്നത് ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ടുകള്‍

മോസ്‌കോ: ഡ്രോണ്‍ ആക്രമണവും സൈനിക അട്ടിമറിയും ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഭൂഗര്‍ഭ ബങ്കറിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. ഉക്രയ്‌നുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ വധ ഭീഷണിയെ തുടര്‍ന്നാണ് പുടിന്റെ പുതിയ നീക്കമെന്നാണ് അഭ്യൂഹങ്ങള്‍.

നിലവില്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അദേഹം, രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2025 ജൂണില്‍ ഉക്രെയ്ന്‍ നടത്തിയ 'ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ്' എന്ന ഡ്രോണ്‍ ആക്രമണം റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്റെ സുരക്ഷയില്‍ ആശങ്ക വര്‍ധിപ്പിച്ചിരുന്നു. പിന്നീട് പുടിന്‍ ഇപ്പോള്‍ തന്റെ സ്ഥിരം വസതികളില്‍ താമസിക്കാറില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റഷ്യ സാധാരണ നിലയിലാണെന്നും പ്രതിസന്ധികളൊന്നും രാജ്യത്തെ ബാധിക്കുന്നില്ലെന്നും അറിയിക്കാനായി പ്രസിഡന്റിന്റെ നേരത്തെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ഔദ്യോഗിക മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ പുറത്തു വിടുന്നത്. പുടിനുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ ഇവര്‍ക്ക് അനുമതിയില്ല.

കൂടാതെ ഇവരുടെ വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും പൊതുഗതാഗതം ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. മോസ്‌കോയില്‍ അടുത്തിടെ ഉണ്ടായ ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍ പോലും ഡ്രോണ്‍ ആക്രമണങ്ങളെ തടയാനുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ റഷ്യന്‍ ജനത കടുത്ത അസംതൃപ്തിയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.