സുരക്ഷാഭീഷണി: കടല്‍ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍; യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ അനിശ്ചിതത്വം

സുരക്ഷാഭീഷണി: കടല്‍ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍; യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ അനിശ്ചിതത്വം

അന്താരാഷ്ട്ര ചരക്കുകപ്പലുകളുടെ സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ല

ദോഹ: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി ബോട്ട് യാത്രകള്‍ ഉള്‍പ്പെടെ കടലിലെ എല്ലാവിധ വിനോദ-മത്സ്യബന്ധന പരിപാടികള്‍ക്കും താല്‍കാലിക വിലക്കേര്‍പ്പെടുത്തി ഖത്തര്‍ ഗതാഗത മന്ത്രാലയം. ബോട്ടില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഖത്തര്‍ പൗരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അടിയന്തര സുരക്ഷാ നടപടി. എന്നാല്‍ അന്താരാഷ്ട്ര ചരക്കുകപ്പലുകളുടെ സര്‍വീസുകളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബോട്ടില്‍ പതിച്ചത് ഇറാന്റെ മിസൈല്‍ ഭാഗങ്ങളാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലഷര്‍ ബോട്ടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, ജെറ്റ് സ്‌കീകള്‍ എന്നിവയ്ക്ക് ഖത്തര്‍ തീര സംരക്ഷണ സേന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇറാനുമായി ഖത്തറില്‍ വച്ച് അടിയന്തര കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ദോഹയില്‍ വച്ച് ചര്‍ച്ച നടക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ട്രംപിന്റെ ഉപദേശകന്‍ ജാരെദ് കുഷ്‌നര്‍ അടങ്ങുന്ന ഉന്നതതല സംഘം ഇതിനായി ദോഹയിലേക്ക് തിരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദം പൂര്‍ണമായും നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. വരും ദിവസങ്ങളില്‍ യു.എസുമായി യാതൊരുവിധ ചര്‍ച്ചയും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായീ വ്യക്തമാക്കി. ഖത്തറില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഫണ്ടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം ദോഹ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും യു.എസ് പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ചയൊന്നും അജണ്ടയില്‍ ഇല്ലെന്നാണ് ഇറാന്റെ നിലപാട്.

അന്താരാഷ്ട്ര കപ്പല്‍ ചാലായ ഹോര്‍മുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധികളുടെയും യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണകളിലെ അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിലാണ് ഖത്തര്‍ ഈ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.