ന്യൂഡല്‍ഹി: ബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രദേശവാസികള്‍ സൈനികരെ ആക്രമിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
സിതല്‍കുചി മണ്ഡലത്തിലെ 126ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് പ്രക്രിയ സുഗമമായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. മണിക് എന്ന ആണ്‍കുട്ടിക്ക് അസുഖം വന്നു. രണ്ടോ മൂന്ന് പ്രദേശവാസികളായ സ്ത്രീകള്‍ അവനെ ശുശ്രൂഷിക്കുകയായിരുന്നു. ഇത് കണ്ട ഒരു സി.ആര്‍.പി.എഫ് ജവാന്‍ കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിച്ചു. കുട്ടിയെ പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കണമോ എന്നും തിരക്കി.
എന്നാല്‍ ചില പ്രദേശവാസികള്‍ കരുതിയത് ആണ്‍കുട്ടിയെ ജവാന്മാര്‍ തല്ലിയെന്നാണ്. ഇതോടെ പെട്ടെന്ന് 300-350 പേര്‍ ഒത്തുകൂടുകയും വീട്ടുപകരണങ്ങള്‍ ഉപയോഗിച്ച് ജവാന്മാരെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ജനം പോളിംഗ് ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ ജവാന്‍ സഹായത്തിനായി ദ്രുത പ്രതികരണ സംഘത്തെ വിളിക്കുകയായിരുന്നു.
വെടിവയ്പ്പില്‍ നാലു പേര്‍മരിച്ചതു കൂടാതെ ചിലര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. മൃതശരീരങ്ങള്‍ പോസ്മോര്‍ട്ടത്തിനായി മാതാബന്‍ഗയിലെ എസ്.ഡി ആശുപത്രിയിലേക്ക് മാറ്റി. സി.ആര്‍.പി.എഫ് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഭവ സ്ഥലത്ത് കേന്ദ്ര സേനയ്ക്കൊപ്പം ലോക്കല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.