സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്

സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദർശിക്കും. ദില്ലിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബർ 9,10 തിയതികളിലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയ്ക്ക് ശേഷം 11 ന് ഇന്ത്യയില്‍ ഭരണനേതൃത്വവുമായി കൂടികാഴ്ചകള്‍ നടത്തിയായിരിക്കും എംബിഎസ് മടങ്ങുക.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മറ്റ് ഉന്നത വ്യക്തിത്വങ്ങളുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടികാഴ്ച നടത്തും. രാഷ്ട്രപതി ഭവനിൽ വെച്ച് ഗാർഡ് ഒഫ് ഓണറും നൽകും. കിരീടാവകാശിയായതിന് ശേഷമുള്ള എംബിഎസിന്‍റെ ആദ്യത്തെ ഇന്ത്യ സന്ദർശനമാണ് ഇത്. 2019 ഫെബ്രുവരിയിൽ ഉപപ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു. രാജകുമാരന്‍റെ ഇന്ത്യ സന്ദർശനത്തിനായുളള ഒരുക്കങ്ങള്‍ പൂർത്തിയാക്കാനായി സൗദി അറേബ്യയിൽ നിന്നുള്ള ഉന്നതതല സംഘം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എംബിഎസ് കൂടികാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഊർജ്ജം, പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുകയും പ്രാദേശിക, ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യ സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എം ബി എസുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ സന്ദർശിക്കാനുളള പ്രധാനമന്ത്രിയുടെ ക്ഷണം അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.