കണ്ണൂര്‍: നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ വിടാന്‍ കെ. സുധാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി സൂചന. ഉച്ചയോടെ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വിശദീകരിക്കും.
കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നീ നേതാക്കളുമായി ഇന്ന് രാവിലെയും സുധാകരന്‍ സംസാരിച്ചിരുന്നു.
മൂന്ന് നേതാക്കളോടും കണ്ണൂര്‍ മണ്ഡലം സംബന്ധിച്ചുള്ള തീരുമാനം ആരാഞ്ഞിരുന്നു. പിന്നാലെ കെ.സി. വേണുഗോപാലാണ് കണ്ണൂരില്‍ സീറ്റില്ലെന്നും മുന്‍ മേയറായ ടി.ഒ മോഹനനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തതായും അറിയിച്ചത്. അതോടെ കെ.സിയോട് ഗുഡ് ബൈ പറയുകയായിരുന്നു.
തനിക്ക് തന്റെ വഴിയെന്നും പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴിയെന്നും പാര്‍ട്ടിയെടുത്ത ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ സുധാകരന്‍ പറഞ്ഞു. അതായത് സുധാകരന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അതിനിര്‍ണായകമാണ് സുധാകരന്റെ നിലപാട്.
മാത്രമല്ല, ബിജെപി കേന്ദ്ര നേതാക്കള്‍ സുധാകരനെ ബന്ധപ്പെട്ടിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമുണ്ടായേക്കും. കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളോട് മാത്രമാണ് സുധാകരന്‍ സംസാരിച്ചത്. വി.ഡി. സതീശനോട് സംസാരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സുധാകരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച സുധാകരന്‍ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാല്‍ എംപിമാര്‍ക്ക് സീറ്റില്ലെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചതോടെയാണ് സുധാകരന്‍ മറ്റുവഴികള്‍ തേടുന്നത്.
താന്‍ അപമാനിതനായി എന്ന വികാരമാണ് സുധാകരനുള്ളത്. സ്ഥാനാര്‍ഥിത്വം നിഷേധിക്കുക മാത്രമല്ല കണ്ണൂരിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ അഭിപ്രായം തേടിയില്ലെന്ന പരിഭവവും അദേഹത്തിനുണ്ട്. അതിന് പിന്നാലെയാണ് നിര്‍ണായകമായ തീരുമാനത്തിലേക്ക് സുധാകരന്‍ കടക്കുന്നത്.
കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായാണ് വിവരം. അതിന് പുറമേ കണ്ണൂരിലെ മറ്റു ചില മണ്ഡലങ്ങളില്‍ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്. സുധാകരന് പുറമേ അദേഹത്തിന്റെ അനുയായികളായ പതിനഞ്ചോളം പേരും ഇക്കുറി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായേക്കും.