ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ മെഡിക്കൽ ഓക്സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്താൻ 12 അംഗ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ ഓക്സിജൻ വിതരണം സമിതി ഉറപ്പുവരുത്തും. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്. ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാന്‍ എന്നിവരടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്. ടാസ്ക് ഫോഴ്സിലെ അംഗങ്ങളുമായി ജഡ്ജിമാര്‍ സംസാരിച്ചു. കോവിഡ് ചികിത്സക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമങ്ങളും ഈ കര്‍മ സേന നിര്‍ദേശിക്കും. ക്യാബിനറ്റ് സെക്രട്ടറിയാണ് ഫോഴ്സിന്റെ കണ്‍വീനര്‍. ഒരാഴ്ചയ്ക്കുള്ളില്‍ ടാസ്ക് ഫോഴ്സ് പ്രവര്‍ത്തനം ആരംഭിക്കും.
മുമ്പെങ്ങുമില്ലാത്ത മാനവിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ശാസ്ത്രീയ കര്‍മപദ്ധതികള്‍ തയ്യാറാക്കുകയെന്ന മനസ്സോടെയാണ് ഈയൊരു തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. കര്‍മ സേനയുടെ റിപ്പോര്‍ട്ടുകള്‍ കോടതിക്ക് പുറമെ കേന്ദ്രത്തിനും സമര്‍പ്പിക്കും.
സംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിഹിതം നിശ്ചയിക്കുമ്പോൾ വീടുകളിൽ ചികിത്സയിലുള്ളവർ, കോവിഡ് കെയർ സെന്റർ, ആംബുലൻസ് എന്നിവിടങ്ങളിൽ ആവശ്യമായ ഓക്സിജൻ പരിഗണിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്സിജൻ വിതരണം വിലയിരുത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കാൻ ഉത്തരവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26