മമത വീണ്ടും മത്സരത്തിന്; മാറിനിന്ന് ഭവാനിപുര്‍ എംഎല്‍എ

മമത വീണ്ടും മത്സരത്തിന്; മാറിനിന്ന് ഭവാനിപുര്‍ എംഎല്‍എ

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ പരാജയപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും മത്സര രംഗത്തേക്ക്. ആദ്യം മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നാണ് മമത മത്സരിക്കുന്നത്.

മുന്‍ അനുയായിയും പിന്നീട് ബിജെപിയുടെ സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിക്കെതിരെയായിരുന്നു മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. ഭവാനിപുരില്‍ നിന്നും ജയിച്ച തൃണമൂല്‍ എംഎല്‍എ ഷോഭന്‍ ദേബ് ഛദ്ദോപാധ്യായ മമതയ്ക്ക് മത്സരിക്കുന്നതിനുവേണ്ടി രാജിവച്ചു.

ആറുമാസത്തിനുള്ളില്‍ മമത ഭവാനിപുരില്‍നിന്നും മത്സരിക്കുമെന്ന് ഛദ്ദോപാധ്യായ പറഞ്ഞു. നിലവില്‍ കൃഷിമന്ത്രിയായ അദ്ദേഹം ആറ് മാസം മന്ത്രിയായി തുടരും. ആറുമാസത്തിനുള്ളില്‍ അദ്ദേഹവും മറ്റേതെങ്കിലും സീറ്റില്‍നിന്ന് മത്സരിച്ചേക്കും. തുടര്‍ച്ചയായ മൂന്നാം തവണയും മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ജയിച്ചെങ്കിലും മമതയുടെ പരാജയം തിരിച്ചടിയായിരുന്നു. നന്ദിഗ്രാമില്‍ നിസാര വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരിയോട് തോറ്റത്.

2011 ലും 2016 ലും ഭവാനിപുരില്‍നിന്നാണ് മമത മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.